തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നതിനിടയിൽ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം. കനത്ത പെരുമഴയെത്തുടർന്ന് രണ്ട് പ്രമുഖ വിദ്യാലയങ്ങളിലാണ് അപകടമുണ്ടായത്. തലസ്ഥാന നഗരിയിൽ കനത്ത മഴയെത്തുടർന്ന് പ്രശസ്തമായ പട്ടം ഗേൾസ് സ്കൂളിലെ സംരക്ഷണ മതിൽ തകർന്നു വീണു. സ്കൂളിലെ പിൻവശത്തെ ക്ലാസ് മുറികളോട് ചേർന്നുള്ള മതിലാണ് ഇടിഞ്ഞുവീണത്. ഇത്തവണത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടനം നടന്നത് ഈ വിദ്യാലയത്തിലായിരുന്നു. സ്കൂൾ തുറക്കുന്നതിന് മുന്നേ ആയതിനാലാണ് ഇവിടെ വൻ ദുരന്തം ഒഴിവായതും ആർക്കും പരിക്കേൽക്കാതിരുന്നതും.
മറ്റൊരു അപകടം പത്തനംതിട്ടയിലാണ് റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ കൂടൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മുകളിലേക്ക് ഇന്ന് പുലർച്ചെ വൻ ആൽമരം കടപുഴകി വീണു. പുലർച്ചെയായതിനാൽ സ്കൂൾ പരിസരത്ത് ആളുകളില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചും വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. വരും മണിക്കൂറുകളിലും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
തുടർച്ചയായ മഴ കണക്കിലെടുത്ത് വിദ്യാലയങ്ങളുടെയും അപകടാവസ്ഥയിലുള്ള മരങ്ങളുടെയും മതിലുകളുടെയും സുരക്ഷ അടിയന്തരമായി പരിശോധിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
