Reports of a temporary Telegram ban amid the NEET re-exam controversy have sparked nationwide debate over exam security and digital monitoring.
ന്യൂഡൽഹി: വിവാദമായ നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ, രാജ്യത്ത് പ്രമുഖ മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാമിന് (Telegram) താൽക്കാലിക നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ജൂൺ 22 വരെയാണ് രാജ്യത്ത് ടെലഗ്രാമിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ടെലഗ്രാം ഗ്രൂപ്പുകളും ചാനലുകളും കേന്ദ്രീകരിച്ച് ചോദ്യപേപ്പർ വിൽപ്പനയും വ്യാജ പ്രചാരണങ്ങളും സജീവമാണെന്ന നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (NTA) കണ്ടെത്തലിനെത്തുടർന്നാണ് കേന്ദ്രത്തിന്റെ അടിയന്തര നടപടി. പരീക്ഷാ തട്ടിപ്പ് നടത്തുന്ന വലിയൊരു മാഫിയ തന്നെ ഈ പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ ഇത്തരം സംഘങ്ങൾ തട്ടിയെടുക്കുന്നതായാണ് റിപ്പോർട്ട്.
ഇതോടൊപ്പം ടെലഗ്രാമിലെ മെസേജ് എഡിറ്റിങ് ഫീച്ചറിനും കേന്ദ്രം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ജൂൺ 30 വരെ ഇന്ത്യയിൽ ഈ ഫീച്ചർ ലഭ്യമാകില്ല. പരീക്ഷ കഴിഞ്ഞതിന് ശേഷം പഴയ മെസേജുകൾ എഡിറ്റ് ചെയ്ത് ചോദ്യപേപ്പർ മുൻപേ ചോർന്നുവെന്ന രീതിയിൽ വ്യാജ ‘പേപ്പർ ലീക്ക്’ തെളിവുകൾ ഉണ്ടാക്കാൻ ഈ ഫീച്ചർ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി എൻടിഎ ചൂണ്ടിക്കാണിക്കുന്നു. ഒറിജിനൽ ടൈംസ്റ്റാമ്പ് മാറാതെ തന്നെ സന്ദേശങ്ങൾ മാറ്റാൻ കഴിയുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്കും തെറ്റിദ്ധാരണകൾക്കും കാരണമാകുന്നുണ്ട്.
ഐടി ആക്ട് 2000-ലെ സെക്ഷൻ 69എ പ്രകാരമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ഈ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. മുൻപ് നടന്ന നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിൽ ജൂൺ 21-ന് നടക്കുന്ന പുനഃപരീക്ഷ തികച്ചും സുതാര്യവും സുരക്ഷിതവുമായി നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ടെലഗ്രാമിനെതിരെ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ഈ തീരുമാനത്തെ നാഷണൽ ടെസ്റ്റിങ് ഏജൻസി സ്വാഗതം ചെയ്തു.
#NEET #NEETReExam #Telegram #TelegramBan #EducationNews #IndiaNews #ExamSecurity #NTA #BreakingNews #TrendingNews
