ന്യൂഡല്‍ഹി: ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങാൻ പദ്ധതിയിട്ടിരുന്ന ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടി. മെമ്മറി ചിപ്പുകളുടെ വിലവർദ്ധനവിനെത്തുടർന്ന് മാക്ബുക്ക്, ഐപാഡ് മോഡലുകളുടെ പ്രാരംഭ വിലയിൽ ആഗോളതലത്തിൽ വലിയ വർദ്ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള വിപണികളിൽ വിവിധ മോഡലുകൾക്ക് ലോഞ്ച് വിലയേക്കാൾ 20 ശതമാനം മുതൽ 42 ശതമാനം വരെയാണ് ഇപ്പോൾ വില കൂട്ടിയിരിക്കുന്നത്.
ആപ്പിൾ ഇന്ത്യ വെബ്‌സൈറ്റിലെ പുതിയ വിവരങ്ങൾ പ്രകാരം എം5 (M5) സീരീസ് ചിപ്പോടെയെത്തിയ മാക്ബുക്ക് പ്രോ മോഡലുകൾക്ക് ഏകദേശം 20 ശതമാനത്തോളം വില വർദ്ധിച്ചിട്ടുണ്ട്.
പ്രധാന മോഡലുകളിലെ വില വ്യത്യാസം താഴെ പറയും വിധമാണ്:
-
മാക്ബുക്ക് പ്രോ (14 ഇഞ്ച്, M5 പ്രോ ചിപ്പ്): വില 2,49,900 രൂപയിൽ നിന്ന് 2,99,900 രൂപയായി ഉയർന്നു (20% വർദ്ധനവ്).
-
ഐ പാഡ് എയർ (13 ഇഞ്ച് ബേസിക് മോഡൽ): ഏറ്റവും വലിയ വിലക്കയറ്റം ഇതിലാണ്. 84,900 രൂപയിൽ നിന്ന് വില ഒറ്റയടിക്ക് 1,19,900 രൂപയായി മാറി (41.22% വർദ്ധനവ്).
മാക്ബുക്ക് നിയോ, മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ, ഐപാഡ് എയർ, ഐപാഡ് പ്രോ (വൈഫൈ) തുടങ്ങിയ പ്രമുഖ മോഡലുകൾക്കെല്ലാം ഈ വിലവർദ്ധനവ് ബാധകമാക്കിയിട്ടുണ്ട്. സെമികണ്ടക്ടർ ചിപ്പുകളുടെ വിലയിലുണ്ടായ വർദ്ധനവാണ് ഇതിന് കാരണമെന്ന് കൗണ്ടർപോയിന്റ് റിസർച്ച് വൈസ് പ്രസിഡന്റ് നീൽ ഷാ വ്യക്തമാക്കി. പിസി-ടാബ്ലെറ്റ് വിപണിയിലെ നിർമ്മാണച്ചെലവിലുണ്ടായ ഏറ്റവും വലിയ മാറ്റമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഐ (AI) ഡാറ്റാ സെന്ററുകളുടെ ദ്രുതഗതിയിലുള്ള വ്യാപനം മെമ്മറി, സ്റ്റോറേജ് ഉപകരണങ്ങൾക്ക് വിപണിയിൽ വൻ ഡിമാൻഡ് സൃഷ്ടിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതുവരെ ഈ ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറാതെ പിടിച്ചുനിന്നതാണെന്നും എന്നാൽ ഇപ്പോൾ ഐപാഡ്, മാക് എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയെന്നും ആപ്പിൾ ഔദ്യോഗികമായി വ്യക്തമാക്കി. ഇത് ഉപഭോക്താക്കൾക്ക് സന്തോഷകരമായ വാർത്തയല്ലെന്ന് അറിയാമെന്നും ഇതിനൊരു പരിഹാരം കണ്ടെത്താൻ നിരന്തരം ശ്രമിക്കുകയാണെന്നും കമ്പനി അറിയിച്ചു.
#apple#ipad#macbook
