കൊച്ചി: മലയാള സിനിമ ലോകത്തെ പ്രമുഖ സംഘടനയായ ‘അമ്മ’യിലെ (AMMA) അംഗങ്ങൾക്കിടയിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. നടി ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് നടി അൻസിബ ഹസൻ പൊലീസിൽ പരാതി നൽകി. ‘കാൻ ചാനൽ മീഡിയ’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ തനിക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു എന്നാണ് അൻസിബയുടെ പരാതി. ചാനൽ ഉടമ സുകുമാർ, ലക്ഷ്മിപ്രിയ, ശ്വേത മേനോൻ എന്നിവർക്കെതിരെയാണ് താരം പരാതി ഉന്നയിച്ചിട്ടുള്ളത്.
അതേസമയം, അൻസിബയും നടൻ ടിനി ടോമും തമ്മിലുള്ള നിലവിലെ തർക്കം പരിഹരിക്കാൻ ‘അമ്മ’ അഡ്ഹോക് കമ്മിറ്റി കൺവീനർ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇനി ഇത്തരം പരാതികളുമായി വരില്ലെന്ന് അൻസിബ എഴുതി നൽകണമെന്ന ടിനി ടോമിന്റെ ആവശ്യം നടി പൂർണ്ണമായും നിരസിക്കുകയായിരുന്നു. പരാതിക്കാരിയായ താൻ ഖേദം പ്രകടിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നും, സുപ്രീം കോടതി വരെ പോകേണ്ടി വന്നാലും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അൻസിബ വ്യക്തമാക്കി.
ടിനി ടോമിനെതിരെ അൻസിബ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ഹർജി നാളെ പരിഗണിക്കും. കൂടാതെ, ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ വനിതാ എസ്.ഐക്കും എതിരെ നൽകിയ കേസ് വരും ദിവസങ്ങളിൽ കോടതിയുടെ പരിഗണനയ്ക്ക് വരും. ടിനി ടോമുമായുള്ള തർക്കത്തിൽ ഇടപെട്ട ‘അമ്മ’ സംഘടന, ലക്ഷ്മിപ്രിയക്കെതിരെയുള്ള പരാതിയിൽ ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. മുൻ എക്സിക്യൂട്ടീവ് അംഗമായ നടി നീനാ കുറുപ്പ് ടിനി ടോമിനെതിരെ നൽകിയ പരാതിയിലും അഡ്ഹോക് കമ്മിറ്റിക്ക് ഇനി അടിയന്തര തീരുമാനമെടുക്കേണ്ടി വരും.
#ansibahassan#lakshmipriya#swethamenon#amma
