ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും (UK) തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ വരുന്ന 15-ാം തീയതി മുതൽ പ്രാബല്യത്തിൽ വരികയാണ്. വിദേശ മദ്യപ്രേമികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് വിസ്‌കിയുടെയും ജിന്നിന്റെയും നിലവിലെ ഇറക്കുമതി തീരുവയായ 150 ശതമാനത്തിൽ നിന്ന് തുടക്കത്തിൽ 75 ശതമാനമായും, കരാറിന്റെ പത്താം വർഷത്തോടെ 40 ശതമാനമായും കുറയ്ക്കാനാണ് ഈ കരാറിലൂടെ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ വിദേശ ബ്രാൻഡുകളുടെ വിലയിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ, ഇറക്കുമതി തീരുവ പകുതിയായി കുറയുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള വലിയൊരു വിലക്കുറവ് വിപണിയിൽ പെട്ടെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഉപഭോക്താക്കൾ നൽകുന്ന അന്തിമ വിലയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇറക്കുമതി തീരുവയായി ഈടാക്കുന്നത്. സംസ്ഥാനങ്ങളിലെ ഉയർന്ന എക്‌സൈസ് ഡ്യൂട്ടി, വാറ്റ് (VAT), വിതരണക്കാരുടെയും വ്യാപാരികളുടെയും ലാഭവിഹിതം, പാക്കേജിങ്, മാർക്കറ്റിംഗ് തുടങ്ങിയവയാണ് വിലയുടെ വലിയൊരു ശതമാനവും തീരുമാനിക്കുന്നത്. അതിനാൽ വിലക്കുറവ് ഒറ്റയടിക്ക് ഉണ്ടാകില്ലെന്നും ഓരോ സംസ്ഥാനത്തെയും നികുതി ഘടനയ്ക്ക് അനുസരിച്ച് ഇത് വ്യത്യസ്തമായിരിക്കുമെന്നും വിദഗ്ധർ പറയുന്നു.
ഉപഭോക്താക്കൾ താമസിക്കുന്ന സംസ്ഥാനത്തെയും അവർ വാങ്ങുന്ന സ്‌കോച്ചിന്റെ ബ്രാൻഡിനെയും ആശ്രയിച്ചായിരിക്കും ലാഭം എത്രയെന്ന് തീരുമാനിക്കപ്പെടുക. തുടക്കത്തിൽ വിലയിൽ 5 മുതൽ 10 ശതമാനം വരെ മാത്രമായിരിക്കും കുറവുണ്ടാകാൻ സാധ്യത. സ്‌കോട്ട്ലൻഡിൽ തന്നെ നിർമിച്ച്, ലേബൽ ചെയ്ത് കുപ്പിയിലാക്കി ഇന്ത്യയിലേക്ക് നേരിട്ട് ഇറക്കുമതി ചെയ്യുന്ന ‘ബോട്ടിൽഡ്-ഇൻ-ഒറിജിൻ’ സ്‌കോച്ച് വിസ്‌കികൾക്കാണ് ഈ കരാറിലൂടെ ഏറ്റവും കൂടുതൽ വില കുറയുക. എന്നാൽ, ബൾക്കായി ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വെച്ച് കുപ്പിയിലാക്കുന്നവയ്ക്ക് വലിയ മാറ്റമുണ്ടാകില്ല. എങ്കിലും ഇന്ത്യയിൽ കുപ്പിയിലാക്കുന്ന സ്‌കോച്ചിന്റെ അതേ വിലയിൽ കൂടുതൽ വിദേശ പ്രീമിയം ബ്രാൻഡുകൾ വിപണിയിൽ എത്തിയേക്കും.
ഉദാഹരണത്തിന്, 750 മില്ലിലീറ്ററിന്റെ ജോണി വാക്കർ ബ്ലാക്ക് ലേബൽ (12 വർഷം പഴക്കമുള്ളത്), ഷിവാസ് റീഗൽ (12 വർഷം പഴക്കമുള്ളത്) എന്നീ പ്രശസ്ത സ്‌കോച്ച് വിസ്‌കികൾക്ക് നിലവിൽ വിപണിയിൽ 3,888 രൂപയാണ് വില. 5 മുതൽ 10 ശതമാനം വരെ വില കുറയുന്നതോടെ ഇതിന്റെ വില 3,499 രൂപയ്ക്കും 3,694 രൂപയ്ക്കും ഇടയിലാകും. അതായത് ഒരു കുപ്പിക്ക് 194 രൂപ മുതൽ 389 രൂപ വരെ ഉപഭോക്താക്കൾക്ക് ലാഭിക്കാൻ സാധിക്കും.
കരാർ വരുന്ന 15-ാം തീയതി പ്രാബല്യത്തിൽ വരുമെങ്കിലും, വിലക്കുറവുള്ള മദ്യം കടകളിൽ എത്താൻ ഉപഭോക്താക്കൾ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരും. പുതിയ നികുതി ഘടന വിപണിയിൽ പ്രതിഫലിക്കാൻ ആറുമാസം മുതൽ ഒരു വർഷം വരെ സമയമെടുത്തേക്കാം. നിലവിലുള്ള പഴയ സ്റ്റോക്കുകൾ വിറ്റുതീർക്കുകയും, പുതിയ കുറഞ്ഞ എം.ആർ.പി (MRP) അതത് സംസ്ഥാനങ്ങളിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുകയും ചെയ്തതിന് ശേഷം മാത്രമേ ഉപഭോക്താക്കൾക്ക് ഈ വിലക്കുറവിന്റെ യഥാർത്ഥ ഗുണം ലഭിച്ചു തുടങ്ങുകയുള്ളൂ.
