കോട്ടയം: മലയാള സിനിമയിൽ പോലീസ് വേഷങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ നടൻ സി. രാജശേഖരൻ നായർ വിടവാങ്ങി. കോട്ടയം ചിങ്ങവനത്തെ വസതിയിലായിരുന്നു അന്ത്യം. സിനിമകളിൽ ഏറ്റവും കൂടുതൽ തവണ പോലീസ് കഥാപാത്രങ്ങളെ, പ്രത്യേകിച്ച് സബ് ഇൻസ്പെക്ടർ വേഷങ്ങൾ അവതരിപ്പിച്ചതിനെ തുടർന്ന് ചലച്ചിത്ര മേഖലയിലും പ്രേക്ഷകർക്കിടയിലും അദ്ദേഹം ‘എസ്.ഐ. രാജശേഖരൻ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
സംവിധായകരായ ജോഷി, തമ്പി കണ്ണന്താനം എന്നിവരുടെ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. എൺപതുകൾ മുതൽ മലയാള സിനിമയിൽ സജീവമായിരുന്ന രാജശേഖരൻ നായർ, രാജാവിന്റെ മകൻ, സന്ദർഭം, വഴിയോരക്കാഴ്ചകൾ, മുദ്ര, നായർസാബ്, സേതുരാമയ്യർ സിബിഐ, നമ്പർ 20 മദ്രാസ് മെയിൽ, താപ്പാന തുടങ്ങി അഞ്ഞൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. സിനിമകൾക്ക് പുറമെ നിരവധി ജനപ്രിയ ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
സംസ്കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്ക് ചിങ്ങവനത്തെ വീട്ടുവളപ്പിൽ നടക്കും. പരേതയായ അജിതകുമാരിയാണ് ഭാര്യ. മക്കൾ: അനുഷാ ദീപു (ദുബായ്), അർച്ചനാ രാജശേഖരൻനായർ (അബുദാബി). മരുമകൻ: എസ്. ദീപു (ദുബായ്). ഇദ്ദേഹത്തിന്റെ നിര്യാണത്തിൽ മമ്മൂട്ടി ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
