Img credit - AI
ട്രെയിൻ യാത്രകൾക്കായി വാട്‌സാപ്പിൽ ലഭിച്ച ടിക്കറ്റ് ചിത്രങ്ങളോ സ്ക്രീൻഷോട്ടുകളോ മാത്രം ഫോണിൽ സൂക്ഷിക്കുന്നവർ ഇനിമുതൽ ജാഗ്രതൈ! ഇത്തരം ഫോർവേഡ് ചിത്രങ്ങളോ സ്ക്രീൻഷോട്ടുകളോ കാണിച്ചാൽ ഇനിമുതൽ യാത്ര അനുവദിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി. ടിക്കറ്റ് പരിശോധനയ്ക്കിടെ ടി.ടി.ഇമാർ (TTE) ഇവ സാധുവായ യാത്രാരേഖയായി അംഗീകരിക്കില്ലെന്നാണ് റെയിൽവേയുടെ കർശന മുന്നറിയിപ്പ്.
എന്തുകൊണ്ട് സ്ക്രീൻഷോട്ടുകൾക്ക് വിലക്ക്?
ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം അതിന്റെ സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കുകയോ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും വാട്സ്ആപ്പിലൂടെ അയയ്ക്കുകയോ ചെയ്യുന്നത് ഇപ്പോൾ പതിവാണ്. എന്നാൽ ഇത്തരം സ്ക്രീൻഷോട്ടുകളും ഫോർവേഡ് ചിത്രങ്ങളും എളുപ്പത്തിൽ എഡിറ്റ് ചെയ്യാനും വ്യാജമായി നിർമ്മിക്കാനും സാധിക്കുമെന്ന് റെയിൽവേ വ്യക്തമാക്കുന്നു. ഒരേ ചിത്രം തന്നെ പലർക്കായി കൈമാറി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും വളരെ കൂടുതലാണ്. തൽസമയം ഇവയുടെ ആധികാരികത പരിശോധിക്കുന്നത് ബുദ്ധിമുട്ടായതിനാലാണ് തട്ടിപ്പുകൾ തടയാൻ റെയിൽവേ ഈ കർശന നടപടിയിലേക്ക് നീങ്ങിയത്.
കൈവശം വയ്ക്കേണ്ട രേഖകൾ എന്തൊക്കെ?
യാത്രക്കാർ റെയിൽവേ കൗണ്ടറിൽ നിന്ന് വാങ്ങിയ അച്ചടിച്ച യഥാർഥ ടിക്കറ്റോ അല്ലെങ്കിൽ അംഗീകൃത പ്ലാറ്റ്‌ഫോമിൽ നിന്നുള്ള ഇ-ടിക്കറ്റോ തന്നെ ഹാജരാക്കണം. ഇ-ടിക്കറ്റ് ഉപയോഗിക്കുന്നവർ താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന് ഉറപ്പായും കാട്ടേണ്ടതുണ്ട്:
-
ഐആർസിടിസി (IRCTC) റെയിൽ കണക്ട് ആപ്പിലുള്ള യഥാർഥ ഇ-ടിക്കറ്റ്.
-
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മൊബൈലിൽ ലഭിച്ച ഔദ്യോഗിക എസ്‌എംഎസ് (SMS) സ്ഥിരീകരണം.
-
ടിക്കറ്റിന്റെ വിവരങ്ങളുമായി പൊരുത്തപ്പെടുന്ന സർക്കാർ അംഗീകൃത ഒറിജിനൽ ഫോട്ടോ തിരിച്ചറിയൽ രേഖ (ആധാർ, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ).
-
പിഴ ഈടാക്കും: യാത്രക്കാരന്റെ കൈവശം വാട്സ്ആപ്പ് സ്ക്രീൻഷോട്ട് മാത്രമാണുള്ളതെങ്കിൽ, ടിക്കറ്റില്ലാത്ത യാത്രക്കാരനായി ടി.ടി.ഇ കണക്കാക്കും. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പുതിയ ടിക്കറ്റ് എടുക്കേണ്ടി വരികയോ കനത്ത പിഴ ഒടുക്കേണ്ടി വരികയോ ചെയ്യും.
വാട്‌സാപ്പിൽ ടിക്കറ്റ് പങ്കുവെക്കാമോ?
സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ വിവരങ്ങൾ അറിയാൻ ടിക്കറ്റ് വാട്സ്ആപ്പിൽ അയച്ചു കൊടുക്കുന്നതിന് വിലക്കില്ല. എന്നാൽ യാത്ര ചെയ്യുന്ന വ്യക്തിയുടെ ഫോണിൽ യഥാർഥ ഇ-ടിക്കറ്റോ ബുക്കിങ് സ്ഥിരീകരണ എസ്.എം.എസോ നിർബന്ധമായും ഉണ്ടായിരിക്കണം.
യാത്രയ്ക്കിടെയുള്ള അനാവശ്യ ബുദ്ധിമുട്ടുകളും പിഴയും ഒഴിവാക്കാൻ യഥാർഥ ഇ-ടിക്കറ്റുകൾ ഫോണിൽ സൂക്ഷിക്കണമെന്നും ഫോണിൽ ആവശ്യത്തിന് ചാർജ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും റെയിൽവേ വക്താക്കൾ അറിയിച്ചു.
