ലോകം ഉറ്റുനോക്കുന്ന ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും തമ്മിലുള്ള മഹാപോരാട്ടം നിയന്ത്രിക്കാൻ സ്ലോവേനിയൻ റഫറി സ്ലാവോ വിൻസിക്കിനെ ഫിഫ തെരഞ്ഞെടുത്തു. വിൻസിക്കിന്റെ നിയമനം ഫുട്ബോൾ ലോകം വലിയ താല്പര്യത്തോടെയാണ് സ്വീകരിച്ചതെങ്കിലും, അർജന്റീന ആരാധകർക്കിടയിൽ ഇത് നേരിയ ആശങ്കയ്ക്ക് വഴിതുറന്നിട്ടുണ്ട്. വിൻസിക് മുൻപ് നിയന്ത്രിച്ച മത്സരങ്ങളിലെ അനുഭവങ്ങളാണ് അർജന്റീനയെ അസ്വസ്ഥമാക്കുന്നത്.
2022-ൽ ഖത്തർ ലോകകപ്പിൽ അർജന്റീനയെ സൗദി അറേബ്യ അട്ടിമറിച്ച മത്സരത്തിലെ റഫറി സ്ലാവോ വിൻസിക് ആയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആ ഉദ്ഘാടന മത്സരത്തിൽ എട്ടാം മിനിറ്റിൽ തന്നെ അർജന്റീനയ്ക്ക് പെനാൽറ്റി അനുവദിച്ചതും ലയണൽ മെസ്സി അത് ഗോളാക്കിയതും വിൻസിക്കിന്റെ തീരുമാനത്തിലൂടെയായിരുന്നു. അന്ന് സൗദി താരങ്ങൾക്ക് ആറ് മഞ്ഞക്കാർഡുകൾ വരെ അദ്ദേഹം നൽകിയിരുന്നു. എന്നാൽ, മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അർജന്റീന തോറ്റത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയായി മാറി. വിൻസിക് റഫറിയായ മത്സരത്തിൽ അർജന്റീന നേരിട്ട ഏക തോൽവിയും ഇതുതന്നെയാണ്.
മറുവശത്ത്, സ്പെയിനിന്റെ സുപ്രധാന മത്സരങ്ങളിൽ പലപ്പോഴും റഫറിയായി എത്തിയിട്ടുള്ളത് വിൻസിക്കാണ്. സ്പെയിനിനെ സംബന്ധിച്ച് അനുകൂലമായ റെക്കോർഡുകളാണ് ഇദ്ദേഹത്തിനുള്ളത്. 2017-ൽ കൊളംബിയക്കെതിരായ സൗഹൃദ മത്സരം, യൂറോ 2020-ൽ സ്വീഡനെതിരായ പോരാട്ടം, 2023-ലെ യുവേഫ നേഷൻസ് ലീഗ് സെമിഫൈനൽ എന്നിവയിലെല്ലാം വിൻസിക് ആയിരുന്നു റഫറി.
യുവതാരം ലമീൻ യമാൽ ടീമിലെത്തിയ ശേഷം നടന്ന പ്രധാന പോരാട്ടങ്ങളായ യൂറോ 2024-ൽ ഇറ്റലിക്കെതിരായ മത്സരത്തിലും (സ്പെയിൻ 1-0 ന് ജയിച്ചു), ഫ്രാൻസിനെതിരായ നിർണായക സെമിഫൈനലിലും കളി നിയന്ത്രിച്ചത് ഇതേ സ്ലോവേനിയൻ റഫറിയായിരുന്നു.
ഈ ലോകകപ്പിൽ ഇതിനകം മൂന്ന് മത്സരങ്ങൾ നിയന്ത്രിച്ച വിൻസിക് കർക്കശക്കാരനായ റഫറിയായാണ് അറിയപ്പെടുന്നത്. മെക്സിക്കോ-ഇക്വഡോർ മത്സരത്തിനിടെ ഇക്വഡോർ താരം പിയറോ ഹിൻകാപ്പിയെ ചുവപ്പ് കാർഡ് നൽകി പുറത്താക്കിയത് വലിയ ചർച്ചയായിരുന്നു. അതുകൊണ്ടുതന്നെ, ന്യൂയോർക്കിൽ നടക്കുന്ന ഫൈനലിൽ വിൻസിക്കിന്റെ ഓരോ തീരുമാനങ്ങളും ഇരു ടീമുകളുടെയും ആരാധകരും ഫുട്ബോൾ ലോകവും അതീവ സൂക്ഷ്മതയോടെയായിരിക്കും വീക്ഷിക്കുക.
