കോഴിക്കോട്: ലോകകപ്പ് ഫൈനൽ ആവേശം കൊടുമുടിയിൽ നിൽക്കെ കോഴിക്കോട് കുറ്റിക്കാട്ടൂരിൽ അർജന്റീന-ബ്രസീൽ ഫാൻസുകാർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. വാട്സ്ആപ്പ് ഗ്രൂപ്പിലുണ്ടായ തർക്കത്തെത്തുടർന്നാണ് ഇരുവിഭാഗം ആരാധകർ ചേരിതിരിഞ്ഞ് ആക്രമണം നടത്തിയത്. ഏറ്റുമുട്ടലിൽ ബ്രസീൽ ആരാധകന് ക്രൂരമായി മർദനമേറ്റു.
കുറ്റിക്കാട്ടൂർ സ്വദേശിയായ മുഹമ്മദ് ഷാനിസിനാണ് മർദനമേറ്റത്. മർദനത്തിന് പുറമെ, അക്രമികൾ ഷാനിസിന്റെ വീടിന് നേരെ കല്ലെറിയുകയും വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തതായി പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റിക്കാട്ടൂർ സ്വദേശികളായ നിഖിൽ, രഞ്ജിത്ത് എന്നിവർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ലോകകപ്പ് ഫൈനൽ മത്സരത്തോടനുബന്ധിച്ച് ആരാധകർ തമ്മിൽ സംഘർഷമുണ്ടാകാനുള്ള സാധ്യത മുൻനിർത്തി കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും പൊലീസ് സുരക്ഷയും നിയന്ത്രണങ്ങളും കർശനമാക്കിയിരിക്കുകയാണ്. അതിനിടയിലാണ് കുറ്റിക്കാട്ടൂരിൽ ഫാൻസ് പോര് അക്രമത്തിലേക്ക് വഴിമാറിയത്.
