ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളായ സ്ത്രീകളെ കോട്ടയത്തെത്തിച്ച് പ്രസവശേഷം കുഞ്ഞുങ്ങളെ വില്പന നടത്തുന്ന വൻ മാഫിയ സംഘം പിടിയിൽ. 22 കാരിയായ അസം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട് സ്വദേശി രാജ, വാഗമൺ സ്വദേശി അർജുൻ എന്നിവരെ ഈരാറ്റുപേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. തീക്കോയി കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം.
പ്രസവത്തിന് ആവശ്യമായ സഹായങ്ങളും സംരക്ഷണവും നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയെ കോട്ടയത്തെത്തിച്ച ശേഷം കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് കേസ്.
രണ്ടാമതും ഗർഭിണിയായ യുവതിയോട് ഭർതൃവീട്ടുകാർ ഗർഭച്ഛിദ്രം നടത്താൻ ആവശ്യപ്പെടുകയും ഇതിന് തയ്യാറാകാത്തതിനെ തുടർന്ന് യുവതി വീടുവിട്ടിറങ്ങുകയുമായിരുന്നു. തുടർന്ന് സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട പ്രതികൾ ഒരു സന്നദ്ധ സംഘടനയുടെ പ്രവർത്തകരെന്ന വ്യാജേനയാണ് യുവതിയെ സമീപിച്ചത്. പൂർണ്ണ സംരക്ഷണം ഉറപ്പുനൽകി യുവതിയെ കോട്ടയം തീക്കോയിയിലുള്ള ആളൊഴിഞ്ഞ വീട്ടിൽ താമസിപ്പിച്ചു.
പ്രസവത്തിന് ശേഷം കുഞ്ഞിനെ തങ്ങൾക്ക് കൈമാറണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും യുവതി അതിന് തയ്യാറായില്ല. തുടർന്ന് പ്രതികൾ യുവതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഈ വീട്ടിൽ മറ്റ് രണ്ട് ഇതരസംസ്ഥാന ഗർഭിണികൾ കൂടി ഉണ്ടായിരുന്നതായി യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രതികളുടെ ഭീഷണിയും മർദ്ദനവും സഹിക്കവയ്യാതെ യുവതി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. എസ്.പിയുടെ നിർദ്ദേശപ്രകാരം ഈരാറ്റുപേട്ട പൊലീസാണ് പ്രതികളെ പിടികൂടിയത്.
സംസ്ഥാനത്തിന് പുറത്തുനിന്ന് കൂടുതൽ സ്ത്രീകളെ ഇവർ സമാനമായ രീതിയിൽ കേരളത്തിലേക്ക് കടത്തിയിട്ടുണ്ടോ എന്നും മുൻപ് കുഞ്ഞുങ്ങളെ പണത്തിനായി വിറ്റിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾക്ക് സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.
