ഷാജാപൂർ: മധ്യപ്രദേശിലെ ഷാജാപൂരിൽ ഭാര്യയുടെ ലിംഗസ്വത്വം (Transgender identity) മറച്ചുവെച്ച് വിവാഹം കഴിപ്പിച്ചെന്ന ആരോപണവുമായി 32-കാരൻ രംഗത്ത്. വിവാഹം കഴിഞ്ഞ് 25 ദിവസങ്ങൾക്ക് ശേഷമാണ് പങ്കാളി ട്രാൻസ്‌ജെൻഡറാണെന്ന വിവരം താൻ അറിഞ്ഞതെന്ന് യുവാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ യുവതിയുടെ കുടുംബത്തിലെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.
ഷാജാപൂരിൽ പച്ചക്കറി വ്യാപാരിയായ യുവാവും രാജ്ഗഡ് ജില്ലയിലെ പചോർ സ്വദേശിനിയും തമ്മിൽ ജൂൺ 29-ന് ഒരു ക്ഷേത്രത്തിൽ വെച്ചാണ് ഹിന്ദു ആചാരപ്രകാരം വിവാഹിതരായത്. എന്നാൽ, വധുവിന്റെ കുടുംബത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് വേഗത്തിൽ വിവാഹം നടത്തിയത് എന്ന് ആരോപണമുണ്ട്. വിവാഹച്ചെലവുകൾക്കായി ഏകദേശം അഞ്ച് ലക്ഷം രൂപ യുവാവിന്റെ കുടുംബം ചെലവഴിച്ചിരുന്നു.
വിവാഹത്തിനു ശേഷം വിവിധ കാരണങ്ങൾ പറഞ്ഞ് പങ്കാളി ശാരീരികബന്ധത്തിൽ നിന്ന് അകന്നുനിന്നിരുന്നതായി പരാതിയിൽ പറയുന്നു. ജൂലൈ 2-ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ ഇവർ ജൂലൈ 23-നാണ് തിരികെ ഭർതൃവീട്ടിലെത്തിയത്. തുടർന്ന്, പങ്കാളി മുഖം ഷേവ് ചെയ്യുന്നത് യുവാവിന്റെ സഹോദരി കണ്ടതോടെയാണ് കുടുംബത്തിന് സംശയം ബലപ്പെട്ടത്.
വിവരമറിഞ്ഞ് ജൂലൈ 24-ന് യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ച് അവരെ തിരികെ കൊണ്ടുപോകാൻ വരന്റെ കുടുംബം ആവശ്യപ്പെട്ടു. എന്നാൽ, ഷാജാപൂരിലെത്തിയ ഭാര്യവീട്ടുകാർ പ്രശ്നം പരിഹരിക്കുന്നതിന് പകരം തങ്ങളെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി യുവാവ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജൂലൈ 25-ന് വധുവിന്റെ കുടുംബത്തിനെതിരെ ഷാജാപൂർ കോട്‌വാലി പൊലീസ് കേസെടുത്തു.
“വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തി ട്രാൻസ്‌ജെൻഡറാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ,” എന്ന് കോട്‌വാലി പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് സന്തോഷ് ബാഗേല അറിയിച്ചു. ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞാൽ പ്രതികൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് (Cheating) ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
