വെട്ടൂർ: പത്തനംതിട്ട വെട്ടൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി. പെൺകുട്ടിയുടെ സ്വന്തം പിതാവ് ഉൾപ്പെടെ ഏഴ് പേരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വാടക കെട്ടിടത്തിന്റെ ഉടമയെയും ഇതേ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനെയും പൊലീസ് നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വന്തം പിതാവിൽ നിന്ന് പെൺകുട്ടി ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയാകുന്നത്. നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന ഇയാളെ എത്രയും വേഗം നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനുള്ള നിയമനടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. സഹപാഠികളോടാണ് പെൺകുട്ടി താൻ നേരിട്ട ദാരുണമായ അനുഭവങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) ഇടപെടുകയും വിഷയം മലയാലപ്പുഴ പൊലീസിനെ അറിയിക്കുകയുമായിരുന്നു.
സംഭവത്തിൽ മലയാലപ്പുഴ പൊലീസിന്റെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ വിവിധ വകുപ്പുകളിലായി ഏഴ് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവം നടന്ന സ്ഥലത്തിന്റെ പരിധി കണക്കിലെടുത്ത് ഇതിലൊരു കേസ് കൂടുതൽ അന്വേഷണത്തിനായി പെരുനാട് പൊലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
