കോട്ടയം/കണ്ണൂർ: കോട്ടയം തീക്കോയിയിൽ അസം സ്വദേശിയായ ഗർഭിണിയെ തടവിലാക്കി നവജാതശിശുവിനെ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കുട്ടികളെ വിൽപ്പന നടത്തുന്ന വൻ മാഫിയ സംഘമാണ് ഇതിനു പിന്നിലെന്ന് പോലീസ് കണ്ടെത്തി. കണ്ണൂർ ചക്കരക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലും നിലവിൽ ജയിലിൽ കഴിയുന്ന പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
തമിഴ്നാട് സ്വദേശി മുപ്പിലി രാജ, വാഗമൺ സ്വദേശി അപർണ, കൊല്ലം പരവൂർ സ്വദേശി അനീന തസ്നി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പാലാ, കോട്ടയം ജയിലുകളിലെത്തിയാണ് ചക്കരക്കൽ പോലീസ് പ്രതികളുടെ അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ചക്കരക്കൽ പോലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും.
വീട്ടുകാർ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതിനെ തുടർന്ന് അസം സ്വദേശിയായ യുവതി സോഷ്യൽ മീഡിയ വഴിയാണ് തീക്കോയിയിലെ ഈ കേന്ദ്രത്തെക്കുറിച്ച് അറിയുന്നത്. പ്രസവിക്കാനുള്ള സൗകര്യവും കുഞ്ഞിനെ വളർത്താനുള്ള സഹായവും വാഗ്ദാനം ചെയ്ത പ്രതികൾ, യുവതിക്ക് ട്രെയിൻ ടിക്കറ്റും പണവും അയച്ചുനൽകി തീക്കോയിയിൽ എത്തിക്കുകയായിരുന്നു.
എന്നാൽ, ഇവിടെ എത്തിച്ച ശേഷം യുവതിയെ തടവിലാക്കുകയും പ്രസവിക്കുന്ന കുഞ്ഞിനെ നൽകിയാൽ മൂന്ന് ലക്ഷം രൂപ തരാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. അപകടം തിരിച്ചറിഞ്ഞ യുവതി കേന്ദ്രത്തിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ട് പോലീസിനെ വിവരമറിയിച്ചതോടെയാണ് ഈ ക്രൂരത പുറത്തറിഞ്ഞത്. തുടർന്ന് ഈരാറ്റുപേട്ട പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ നേരത്തെയും സമാന രീതിയിൽ കുഞ്ഞുങ്ങളെ വിൽപ്പന നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. തൊടുപുഴയിലും കണ്ണൂരിലെ ചക്കരക്കല്ലിലുമാണ് സംഘം മുൻപ് കുഞ്ഞുങ്ങളെ വിറ്റത്. കണ്ണൂർ വാരം സ്വദേശികൾക്കാണ് കുഞ്ഞിനെ നൽകിയതെന്ന് വ്യക്തമായിട്ടുണ്ട്.
ഈ സംഭവങ്ങളിൽ തൊടുപുഴ പോലീസും ചക്കരക്കൽ പോലീസും വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
