കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും ഇത് സർക്കാരിന്റെ നിർദയമായ നിലപാട് മൂലമുണ്ടായ ‘സർക്കാർ സ്പോൺസേർഡ് മരണം’ ആണെന്നും പി. എ. മുഹമ്മദ് റിയാസ് എം.എൽ.എ. ദീപ ലേഖയുടെ വേർപാടിൽ സർക്കാരിനെയും മുഖ്യമന്ത്രി വി. ഡി. സതീശനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ വിരോധം വച്ചാണ് ദീപ ലേഖയെ സ്ഥലം മാറ്റിയതെന്ന് റിയാസ് ആരോപിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സ്ഥലംമാറ്റം ഒഴിവാക്കണമെന്ന് അവർ അപേക്ഷിച്ചിരുന്നെങ്കിലും, മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സർക്കാർ അവരെ സ്ഥലം മാറ്റുകയായിരുന്നു. ‘പരസ്യമായി റെഡിയായിക്കോ ട്രാൻസ്ഫറിന്’ എന്ന് വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രിയെന്നും, വിമർശിക്കുന്നവരോട് അസഹിഷ്ണുത കാണിക്കുന്ന രാഷ്ട്രീയ ഭീരുവാണ് വി. ഡി. സതീശനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എം.ഡി.എം.എ കേസിൽ അടുത്തിടെ പിടിയിലായ പ്രതിക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെക്കുറിച്ചും റിയാസ് പ്രതികരിച്ചു. ഇത് സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകൾ മെറ്റയുമായി ബന്ധപ്പെട്ട് നീക്കം ചെയ്യിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, മെസിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുൻ കായിക മന്ത്രി വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും അതിൽ കൂടുതലൊന്നും പറയാനില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി റിയാസ് വ്യക്തമാക്കി.
