മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലുള്ള തൽസാരിയിൽ വാഹനാപകടത്തിൽപ്പെട്ട 19കാരിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മറ്റ് മൂന്ന് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഗുജറാത്തിലെ ഉംബർഗാവോണിൽ നിന്ന് സുഹൃത്തിനൊപ്പം ബൈക്കിൽ മഹാരാഷ്ട്രയിലേക്ക് വരുന്നതിനിടെ ആംഗാവിൽ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. തുടർന്ന് സഹായിക്കാനെന്ന വ്യാജേന സ്ഥലത്തെത്തിയ ആറംഗ സംഘം യുവതിയുടെ സുഹൃത്തിനെ ആക്രമിക്കുകയും പെൺകുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു.
തുടർന്ന് മുംബൈ-അഹമ്മദാബാദ് ഹൈവേയിലുള്ള ആളൊഴിഞ്ഞ പഴയ ബംഗ്ലാവിലേക്ക് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം പെൺകുട്ടിയും സുഹൃത്തും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൽസാരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് പ്രതികളെ പിടിയിലാക്കിയത്.
