ആഗ്ര: അവിവാഹിതയായ മകൾ ഗർഭിണിയായതിനെ തുടർന്ന് ‘നാണക്കേട്’ ഭയന്ന് കൗമാരക്കാരിയെ അച്ഛനും ബന്ധുവും ചേർന്ന് നദിയിൽ മുക്കിക്കൊന്നു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് ദുരഭിമാന കൊലപാതകം നടന്നത്. ഡൽഹി തിഗ്രി സ്വദേശിയായ 18-കാരിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അച്ഛൻ (52), ബന്ധു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തിൽ നിന്നാണ് പെൺകുട്ടി ഗർഭിണിയായത്. ജൂലൈ 31-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
കൊലപാതകം നടത്തിയത് ആസൂത്രിതമായി
-
ചികിത്സയുടെ പേരിൽ എത്തിയത് ആഗ്രയിൽ: ഗർഭിണിയായ മകളെ ചികിത്സയ്ക്കായി കൊണ്ടുപോകുന്നുവെന്ന് പറഞ്ഞാണ് അച്ഛനും ബന്ധുവും ചേർന്ന് ഡൽഹിയിൽ നിന്ന് ആഗ്രയിലേക്ക് കൊണ്ടുവന്നത്.
-
ബലമായി നദിയിൽ മുക്കിക്കൊന്നു: ആഗ്രയിലെ ബന്ധുവീട്ടിൽ താമസിപ്പിച്ച ശേഷം തൊട്ടടുത്ത ദിവസം ചമ്പൽ നദിക്കരയിലെത്തിച്ചു. നദിയിൽ ചാടി ജീവനൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും മകൾ അതിന് തയ്യാറായില്ല. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടിയെ ബലമായി നദിയിൽ മുക്കിക്കൊല്ലുകയായിരുന്നു.
-
അയൽവാസികളുടെ സംശയം വഴിത്തിരിവായി: മകൾ ആഗ്രയിൽ വെച്ച് മരിച്ചെന്നും അവിടെത്തന്നെ സംസ്കാരം നടത്തിയെന്നുമാണ് ഇയാൾ അയൽവാസികളോട് പറഞ്ഞിരുന്നത്. എന്നാൽ ഇതിൽ സംശയം തോന്നിയ അയൽവാസി പൊലീസിൽ വിവരമറിയിച്ചതാണ് കേസിൽ നിർണായക വഴിത്തിരിവായത്.
ക്ഷമാപണ വീഡിയോയും കുറ്റസമ്മതവും: പൊലീസിന്റെ ചോദ്യം ചെയ്യലിൽ ആദ്യം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അവിവാഹിതയായ മകൾ ഗർഭിണിയായാൽ സമൂഹത്തിൽ നേരിടേണ്ടി വരുന്ന അപമാനം ഭയന്നാണ് കൊലപാതകം ചെയ്തതെന്ന് ഇയാൾ വെളിപ്പെടുത്തി. ഇതിനിടെ, വെള്ളത്തിൽ മരിച്ചു കിടക്കുന്ന മകളുടെ കാലിൽ പിടിച്ച് അച്ഛൻ ക്ഷമ ചോദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായും പെൺകുട്ടിയുടെ മൃതദേഹത്തിനായി ചമ്പൽ നദിയിൽ തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
