ദില്ലി: പാര്‍ട്ടി പരിപാടികളില്‍ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് എഐസിസി ആസ്ഥാനത്തുണ്ടായ വിവാദത്തിന് പിന്നാലെ സംസ്ഥാന ഘടകങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി കോൺഗ്രസ്. ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ (ഖണ്ഡങ്ങൾ) മാത്രമേ ആലപിക്കാവൂ എന്ന് ഹൈക്കമാന്‍ഡ് ആവര്‍ത്തിച്ച് വ്യക്തമാക്കി.
സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ കോൺഗ്രസിന്റെ പരമ്പരാഗത നിലപാടിന് വിരുദ്ധമായി വന്ദേമാതരം പൂർണ്ണമായി ആലപിച്ചത് വലിയ വിവാദമായിരുന്നു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സോണിയ ഗാന്ധിയും ഉൾപ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വിലക്കിയിട്ടും ഏര്‍പ്പാടാക്കിയ ഗായകസംഘം ആലാപനം തുടരുകയായിരുന്നു. നേതാക്കള്‍ അനിഷ്ടം പ്രകടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
അതേസമയം, പരിപാടിയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന സേവാദളിനെതിരെ നടപടിയുണ്ടാകില്ല. ആലാപന പ്രോട്ടോക്കോളിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും സ്വാതന്ത്ര്യ ദിന ചടങ്ങായതിനാൽ മുഴുവൻ ആലപിക്കണമെന്ന ആശയക്കുഴപ്പം ഉണ്ടായതാണെന്നും സേവാദൾ നേതൃത്വം ഹൈക്കമാൻഡിന് വാക്കാൽ വിശദീകരണം നൽകി. കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പരിപാടികളിലും വന്ദേമാതരം പൂർണ്ണമായി ആലപിച്ച പശ്ചാത്തലത്തിൽ കൂടിയാണ് എഐസിസി തങ്ങളുടെ പ്രോട്ടോക്കോൾ വ്യക്തമാക്കി വീണ്ടും രംഗത്തെത്തിയത്.
#Congress #VandeMataram #AICC #NationalNews #MallikarjunKharge #SoniaGandhi #CongressControversy #SevaDal #DelhiNews #IndianPolitics
