ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കോടികളുടെ ടെൻഡർ ക്രമക്കേടുകൾ നടപ്പിലായതായി ആരോപണം. 5.54 കോടി രൂപ ചെലവിൽ നടത്തുന്ന നിർമാണ പ്രവൃത്തികളിൽ സുതാര്യതയില്ലെന്നും സർക്കാർ കരാർ ചട്ടങ്ങൾ പൂർണമായും ലംഘിക്കപ്പെട്ടെന്നുമാണ് ഉയരുന്ന പ്രധാന ആക്ഷേപം.
ഓഫീസ് നിർമാണത്തിനുള്ള ഇ-ടെൻഡർ ഔദ്യോഗിക പോർട്ടലിൽ കൃത്യസമയത്ത് പ്രസിദ്ധീകരിക്കാതിരുന്നതാണ് ദുരൂഹത സൃഷ്ടിച്ചത്. പത്രങ്ങളിൽ പരസ്യം നൽകി നാല് ദിവസത്തിന് ശേഷം മാത്രമാണ് ഇ-ടെൻഡർ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാക്കിയത്. മാത്രവുമല്ല, ടെൻഡർ നടപടികൾ പൂർത്തിയാകുന്നതിനും കരാർ ഔദ്യോഗികമായി നൽകുന്നതിനും മുൻപ് തന്നെ പദ്ധതി പ്രദേശത്ത് നിർമാണ പ്രവൃത്തികൾ ആരംഭിച്ചതായും കണ്ടെത്തി. കരാറുകാരനെ മുൻകൂട്ടി നിശ്ചയിച്ചിരുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നാണ് പ്രതിപക്ഷ വൃത്തങ്ങൾ ആരോപിക്കുന്നത്. കൂടാതെ പത്രപരസ്യത്തിൽ നൽകിയ തുകയെക്കുറിച്ചുള്ള വിവരങ്ങളും ഓൺലൈൻ ടെൻഡർ രേഖകളും തമ്മിൽ ഗുരുതരമായ വൈരുദ്ധ്യങ്ങളുമുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംഭവത്തിൽ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് വിനോജ് പി. സെൽവം രംഗത്തെത്തി. തമിഴ്‌നാട് സർക്കാരിന്റെ സുതാര്യതയില്ലായ്മയെ വിമർശിച്ച അദ്ദേഹം, ഈ ആശയക്കുഴപ്പങ്ങൾക്കും ക്രമക്കേടുകൾക്കും കാരണം ഭരണകൂടത്തിന്റെ വൻ അഴിമതിയാണോ അതോ ഭരണപരമായ കഴിവുകേടാണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിസഭാ ഓഫീസുകളുടെയും മുഖ്യമന്ത്രിയുടെ പുതിയ സമുച്ചയത്തിന്റെയും നിർമാണ പ്രവൃത്തികളിൽ ഇത്തരം അഴിമതി ആരോപണങ്ങൾ ഉയർന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
#TamilNaduPolitics #ChennaiNews #TenderScam #BJP #VinojPSelvam #TamilNaduNews #NationalNews
