മലയാളത്തിൽ ഏറ്റവും കൂടുതൽ കാത്തിരിപ്പുള്ള ചിത്രങ്ങളിലൊന്നായ ‘ദൃശ്യം 3’ അണിയറയിൽ ഒരുങ്ങുമ്പോൾ, കേവലം കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേമികൾ വലിയ ആവേശത്തിലാണ്. ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാളം ഫ്രാഞ്ചൈസി എന്ന നിലയിൽ ചിത്രത്തിന്റെ വിപണിമൂല്യം അതിശയിപ്പിക്കുന്നതാണ്. ഇതിനോടകം തന്നെ ചിത്രത്തിന്റെ അവകാശങ്ങളെച്ചൊല്ലി വലിയ നിയമപോരാട്ടങ്ങളും ചർച്ചകളും സിനിമയുമായി ബന്ധപ്പെട്ട് ആരംഭിച്ചുകഴിഞ്ഞു.
ബോളിവുഡിലെ പ്രമുഖ സ്റ്റുഡിയോ ആയ പെൻ സ്റ്റുഡിയോസ് ചിത്രത്തിൽ വലിയ തുക നിക്ഷേപിക്കാൻ ഒരുങ്ങുന്നതാണ് ഏറ്റവും പുതിയ വാർത്ത. പനോരമ സ്റ്റുഡിയോസ് വഴി ആശിർവാദ് സിനിമാസിൽ 100 കോടി രൂപയാണ് ഇവർ നിക്ഷേപിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് തന്നെ മലയാളം പതിപ്പിന്റെ ആഗോള തിയറ്ററിക്കൽ, ഡിജിറ്റൽ അവകാശങ്ങൾ വാങ്ങിയതായി നേരത്തെ വിവരങ്ങൾ പുറത്തുവന്നിരുന്നു.
എന്നാൽ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശത്തെച്ചൊല്ലി പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത് നിർമ്മാതാക്കൾക്ക് പ്രതിസന്ധിയായിട്ടുണ്ട്. ചിത്രത്തിന്റെ ഒടിടി കരാറുകളിൽ ഏർപ്പെടുന്നത് കോടതി താത്കാലികമായി വിലക്കിയിരിക്കുകയാണ്. കേസ് വീണ്ടും പരിഗണിക്കുന്ന മെയ് 15 വരെയാണ് ഈ വിലക്ക്. മെയ് 21-ന് ചിത്രം റിലീസ് ചെയ്യാനിരിക്കെ, ആറ് ദിവസം മുൻപുള്ള ഈ കോടതി ഇടപെടൽ നിർമ്മാതാക്കളെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.
രണ്ടാം ഭാഗം മികച്ച അഭിപ്രായം നേടിയിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ നേരിട്ടുള്ള ഒടിടി റിലീസായിരുന്നു നടന്നത്. മൂന്നാം ഭാഗത്തിന് മുന്നോടിയായി ‘ദൃശ്യം 2’ തിയറ്ററുകളിൽ റീ-റിലീസ് ചെയ്തെങ്കിലും വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, മെയ് 21-ന് തിയറ്ററുകളിൽ എത്തുന്ന ‘ദൃശ്യം 3’ മികച്ച അഭിപ്രായം നേടിയാൽ അത് ബോക്സ് ഓഫീസിൽ പുതിയ കളക്ഷൻ റെക്കോർഡുകൾ കുറിക്കുമെന്ന് ഉറപ്പാണ്.
