സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണ്ണയത്തിൽ അവസാന റൗണ്ടിൽ ഇടംപിടിച്ച് ശ്രദ്ധേയമായ ‘ഇരുനിറം’, ഇപ്പോൾ മനോരമ മാക്‌സ് ഒടിടി പ്ലാറ്റ്‌ഫോമിൽ പ്രേക്ഷകർക്ക് ലഭ്യമാണ്. കുട്ടികളുടെ കാഴ്ചപ്പാടിലൂടെ ദളിത് രാഷ്ട്രീയവും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉള്ളുലയ്ക്കുന്ന ജീവിത നൊമ്പരങ്ങളും സിനിമ പച്ചയായി ആവിഷ്കരിക്കുന്നു. കേരളത്തിലെയും ഇന്ത്യയിലെ വിവിധ ക്യാമ്പസുകളിലെയും വിദ്യാർത്ഥി മരണങ്ങൾ വലിയ ചർച്ചയാകുന്ന ഈ വർത്തമാന സാഹചര്യത്തിൽ, അങ്ങേയറ്റം സാമൂഹിക പ്രസക്തിയുള്ള ഒരു പ്രമേയമാണ് ചിത്രം ഉയർത്തിപ്പിടിക്കുന്നത്.
അമ്പിളി എന്ന കൊച്ചു പെൺകുട്ടിയുടെയും അച്ഛൻ വേണുവിന്റെയും ലോകത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം. ലോകത്തിലെ ഏറ്റവും നല്ല നിറം ഏതാണ് എന്ന ചോദ്യത്തിന് കുട്ടിക്ക് ലഭിക്കുന്ന ഉത്തരങ്ങൾ നമ്മുടെ സാമ്പ്രദായിക ചിന്തകളെ മാറ്റിമറിക്കാൻ പോന്നതാണ്. ഒരു സ്കൂൾ പശ്ചാത്തലത്തിൽ ആരംഭിച്ച്, നിറത്തിന്റെ പേരിലുള്ള വേട്ടയാടലുകളിലേക്ക് വികസിക്കുന്ന കഥാഗതി സമകാലിക രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ കൃത്യമായി വരച്ചുകാണിക്കുന്നു. അമ്പിളിയായി നന്മയും വേണുവായി ദിനീഷും കഥാപാത്രങ്ങളായി ജീവിക്കുകയായിരുന്നു.
ജാതിയും വംശീയതയും നിശബ്ദമായി സമൂഹത്തിൽ പടരുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെയൊരു സിനിമയുമായി വന്ന മാളോല പ്രൊഡക്ഷൻസിന് അഭിമാനിക്കാം. തമിഴ് സിനിമകളിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്ന ജാതി-വർണ്ണ രാഷ്ട്രീയം മലയാള സിനിമയിലും ഗൗരവമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. സിനിമ കണ്ടുതീരുമ്പോൾ അമ്പിളിയെയും വേണുവിനെയും നമ്മുടെ ചുറ്റുവട്ടങ്ങളിൽ തന്നെ കാണാൻ സാധിക്കും എന്നതും, സൗന്ദര്യബോധത്തിന്റെ വിപണി സാധ്യതകൾ മനുഷ്യനെ എങ്ങനെയെല്ലാം കവർന്നുതിന്നുന്നു എന്ന് ദൃശ്യവൽക്കരിച്ചതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
അവാർഡ് സിനിമകളുടെ വിരസതകളൊന്നുമില്ലാതെ, ചടുലമായ എഡിറ്റിംഗും ഇമ്പമാർന്ന സംഗീതവും ‘ഇരുനിറം’ സമ്മാനിക്കുന്നു. മലയോരത്തിന്റെ പ്രകൃതി സൗന്ദര്യവും നിറഭേദങ്ങളും ഒപ്പിയെടുത്ത ഛായാഗ്രഹണം പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവം നൽകുന്നു. മനുഷ്യന്റെ പ്രതിഭയെ തിരിച്ചറിയേണ്ടത് നിറത്തിലല്ല, അവന്റെ കഴിവിനാണെന്ന വലിയ സന്ദേശം നൽകുന്ന ഈ ചിത്രം കേവലം ഒരു കാഴ്ച എന്നതിനപ്പുറം പ്രേക്ഷകനോട് ഗൗരവമായി സംവദിക്കുന്നുണ്ട്.
