കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ (AMMA) ആഭ്യന്തര തർക്കങ്ങളും ഭിന്നതയും വീണ്ടും രൂക്ഷമാകുന്നു. പ്രസിഡന്റ് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പുറത്തുവിട്ട തുറന്ന കത്ത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് സംഘടനയിലെ ഒരു വിഭാഗം അംഗങ്ങൾ രംഗത്തെത്തി. കത്ത് വിതരണം ചെയ്തതിലെ സാങ്കേതിക പിഴവുകളും ബൈലോയ്ക്ക് വിരുദ്ധമായ നടപടികളുമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
സംഘടനയുടെ ഔദ്യോഗിക നിയമപ്രകാരം സുപ്രധാന അറിയിപ്പുകൾ ഇ-മെയിൽ വഴിയാണ് അംഗങ്ങൾക്ക് നൽകേണ്ടത്. എന്നാൽ പുതിയ തുറന്ന കത്ത് അയച്ചിരിക്കുന്നത് വാട്സാപ്പ് വഴിയാണ്. ‘അമ്മ’യുടെ ഔദ്യോഗിക ഫോൺ നമ്പറിൽ നിന്നാണ് സന്ദേശം അയച്ചതെങ്കിലും, ആ നമ്പർ ഫോണിൽ സേവ് ചെയ്തിട്ടുള്ള അംഗങ്ങൾക്ക് മാത്രമാണ് കത്ത് ലഭിച്ചത്. നമ്പർ സേവ് ചെയ്യാത്ത നിരവധി അംഗങ്ങൾക്ക് സന്ദേശം ലഭ്യമാകാത്തത് സംഘടനയ്ക്കുള്ളിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്.
ഇത്തരം മാപ്പപേക്ഷകളോ തുറന്ന കത്തുകളോ ഡിജിറ്റൽ മാധ്യമങ്ങൾ വഴി കൈമാറാൻ ബൈലോ പ്രകാരം വ്യവസ്ഥയില്ലെന്നും സംഘടനയിലെ അന്തിമ അധികാരം ജനറൽ ബോഡിക്കാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. മുൻപ് ജനറൽ ബോഡി യോഗത്തിൽ വെച്ച് രാജിവെച്ച് ഇറങ്ങിപ്പോയ 17 അംഗ ഭരണസമിതിയിലെ എട്ട് പേരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് ഇപ്പോൾ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നതും ചട്ടവിരുദ്ധമാണെന്നാണ് ഇവരുടെ വാദം.
സംഘടനയുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഭരണസമിതിയുടെ ഈ നീക്കങ്ങൾ. ‘അമ്മ’യുടെ പ്രസിഡന്റ് എന്ന നിലയിൽ ശ്വേതാ മേനോൻ തന്നെയാണ് ഈ കേസ് കോടതിയിൽ ഫയൽ ചെയ്തത്. കേസ് നിലനിൽക്കെ ശ്വേതയുടെ അധ്യക്ഷതയിൽ ഭരണസമിതി യോഗം ചേർന്നത് നിയമത്തോടുള്ള വെല്ലുവിളിയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അഡഹോക്ക് കമ്മിറ്റിക്കെതിരെ രമേശ് പിശാരടി ഉൾപ്പെടെയുള്ളവർക്കെതിരായ കേസ് വരും ദിവസങ്ങളിൽ കോടതി പരിഗണിക്കാനിരിക്കുകയാണ്.
ഇതിനു പുറമെ, വരാനിരിക്കുന്ന ഓണത്തിന് നൽകേണ്ട ഓണക്കിറ്റുകൾ സംബന്ധിച്ചുള്ള തീരുമാനങ്ങൾ പോലും ഈ താൽക്കാലിക സമിതി ഏകപക്ഷീയമായാണ് കൈക്കൊള്ളുന്നതെന്ന ശക്തമായ അമർഷവും ഒരു വിഭാഗം അംഗങ്ങൾക്കിടയിലുണ്ട്. വരും ദിവസങ്ങളിലും സംഘടനയ്ക്കുള്ളിലെ ഈ അധികാരത്തർക്കം കൂടുതൽ വഷളാകാനാണ് സാധ്യത.
