തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ തരംഗമായ “പൂക്കി മുഖ്യമന്ത്രി” എന്ന വിളിയിലും തന്റെ വൈറൽ എക്സ്പ്രഷനിലും മനസ്സ് തുറന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ എഡിറ്റർ സാന്ത്വന ഭട്ടാചാര്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ വൈറൽ ഭാവങ്ങളെക്കുറിച്ചും വായനാലോകത്തെക്കുറിച്ചും സംസാരിച്ചത്.
തന്റെ ആ ചിരി തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി. പലരും ആ ചിരി വീണ്ടും ആവർത്തിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇപ്പോൾ തനിക്ക് അങ്ങനെ ചിരിക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘റൊണാൾഡോയുടെ വിഷയം പരിഹരിക്കണം’; കുട്ടിയുടെ ആവശ്യത്തിന് മുന്നിൽ ചിരിയോടെ മുഖ്യമന്ത്രി
കഴിഞ്ഞ ദിവസം ഒരു കല്യാണച്ചടങ്ങിൽ പങ്കെടുത്തപ്പോൾ ഉണ്ടായ രസകരമായ ഒരു അനുഭവവും വി.ഡി. സതീശൻ പങ്കുവെച്ചു:
“ചടങ്ങിൽ വെച്ച് ആറുവയസ്സുകാരനായ ഒരു കുട്ടി എന്നെ കാണാൻ വന്നിരുന്നു. അവൻ വളരെ ഗൗരവത്തിൽ പറഞ്ഞു, ‘മുഖ്യമന്ത്രി, ഈ റൊണാൾഡോയുടെ വിഷയം പരിഹരിക്കണം’. അവിടെയുണ്ടായിരുന്നവരെല്ലാം അതുകേട്ട് ചിരിച്ചു. ഞാൻ നോക്കിക്കൊള്ളാമെന്ന് അവന് മറുപടിയും നൽകി.”
“എന്നാൽ അതുകൊണ്ടും തീർന്നില്ല. ഞാൻ കാറിലേക്ക് കയറാൻ പോയപ്പോൾ അവൻ വീണ്ടും അടുത്ത് വന്നിട്ട് പറഞ്ഞു: ‘രാഷ്ട്രീയക്കാർ പലതും പറയും. പക്ഷേ ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. നിങ്ങൾ ഇത് വളരെ ഗൗരവത്തോടെ തന്നെ എടുക്കണം’.”
കേരളത്തിൽ ഫുട്ബോൾ ടീമുകളെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട്, സംസ്ഥാനത്ത് ഏത് ടീമിനെയാണ് പിന്തുണയ്ക്കുന്നതെന്ന് തുറന്നു പറയുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം ചിരിയോടെ പറഞ്ഞു.
രാഷ്ട്രീയ ചർച്ചകൾക്കിടയിലെ ശാന്തമായ വായന
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് മാധ്യമങ്ങൾ നിരന്തരം ചർച്ച ചെയ്ത പത്ത് ദിവസങ്ങളിൽ താൻ വളരെ ശാന്തനായിരുന്നുവെന്നും ആ സമയത്ത് രണ്ട് പുസ്തകങ്ങൾ വായിച്ചു തീർത്തുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
-
പ്രശസ്ത നിയമജ്ഞൻ ഫാലി എസ്. നരിമാന്റെ ‘ലീഗലി സ്പീക്കിംഗ്: ഇൻസൈറ്റ്സ് ഫ്രം എ ലൈഫ് ഇൻ ലോ’ (Legally Speaking: Insights from a Life in Law) എന്ന പുസ്തകമാണ് അദ്ദേഹം ഇപ്പോൾ വായിക്കുന്നത്.
-
ഇതിനുപുറമേ, അമിതാവ് ഘോഷിന്റെ ‘ദി നട്ട്മെഗ്സ് കേഴ്സ്’ (The Nutmeg’s Curse) എന്ന പുസ്തകത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. പോർട്ട് സിറ്റിയെക്കുറിച്ചും മാരിടൈം മിഷനെക്കുറിച്ചും സംസാരിച്ചപ്പോൾ ഈ പുസ്തകത്തിലെ വരികൾ താൻ ഉദ്ധരിച്ചിരുന്നുവെന്നും, ഇത് ശ്രദ്ധയിൽപ്പെട്ട അമിതാവ് ഘോഷ് അത് ട്വീറ്റ് ചെയ്തതായും വി.ഡി. സതീശൻ വ്യക്തമാക്കി.
