ജയ്പൂർ: ഓഫർ പ്രകാരമുള്ള വിലയേക്കാൾ അധികം തുക ബിസ്കറ്റിന് ഈടാക്കിയ സംഭവത്തിൽ പ്രമുഖ വ്യാപാര ശൃംഖലയായ റിലയൻസ് റീട്ടെയ്ലിന് ഉപഭോക്തൃ കോടതി പിഴ ചുമത്തി. രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയായ യുവാവിന് പതഞ്ജലി ബിസ്കറ്റ് പാക്കറ്റിന് ഓഫർ വിലയേക്കാൾ 1.80 രൂപ അധികമായി ഈടാക്കിയതിനാണ് കോടതി നടപടി. ജില്ലാ ഉപഭോക്തൃ ഫോറത്തിന്റെ വിധി ചോദ്യം ചെയ്തുകൊണ്ട് റിലയൻസ് റീട്ടെയ്ൽ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്റെ പുതിയ ഉത്തരവ്. ഉപഭോക്താവിന് കോടതിച്ചെലവും നഷ്ടപരിഹാരവും ഉൾപ്പെടെ 5500 രൂപ നൽകാൻ ജുഡീഷ്യൽ മെമ്പർമാരായ മുകേഷ്, രാമിനിവാസ് സരസ്വത് എന്നിവരടങ്ങിയ കമ്മീഷൻ വിധിച്ചു.
2021 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. റിലയൻസ് റീട്ടെയ്ൽ നടത്തിയ പുതുവർഷ പ്രമോഷൻ കാമ്പയിന്റെ ഭാഗമായി കടകളിൽ വലിയ രീതിയിൽ ഡിസ്കൗണ്ടുകൾ പരസ്യം ചെയ്തിരുന്നു. ഈ പരസ്യങ്ങൾ കണ്ട് ആകർഷിതനായ യുവാവ് റിലയൻസ് ഔട്ട്ലെറ്റിൽ നിന്ന് 276.50 രൂപയുടെ പലചരക്ക് സാധനങ്ങൾ വാങ്ങി.
എന്നാൽ ബിൽ പരിശോധിച്ചപ്പോഴാണ് പരമാവധി വില 30 രൂപയുള്ള പതഞ്ജലി ബിസ്കറ്റ് പാക്കറ്റിന് പരസ്യത്തിൽ പറഞ്ഞിരുന്ന 6 ശതമാനം കിഴിവ് നൽകിയിട്ടില്ലെന്ന് അദ്ദേഹം ശ്രദ്ധിച്ചത്. ഓഫർ പ്രകാരം 28.20 രൂപ മാത്രം വാങ്ങേണ്ടിയിരുന്ന സ്ഥാനത്താണ് കമ്പനി മുഴുവൻ തുകയായ 30 രൂപയും ഈടാക്കിയത്. വെറും 1 രൂപ 80 പൈസയുടെ ഈ വ്യത്യാസത്തെക്കുറിച്ച് കടയിലെ ജീവനക്കാരോട് സംസാരിക്കുകയും തുക തിരികെ ചോദിക്കുകയും ചെയ്തെങ്കിലും കമ്പനി അധികൃതർ അത് നൽകാൻ തയ്യാറായില്ല. ഇതോടെയാണ് തനിക്ക് നേരിട്ട അന്യായത്തിനെതിരെ അദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
കോടതിയിൽ റിലയൻസ് റീട്ടെയ്ൽ തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു. ഈ പതഞ്ജലി ബിസ്കറ്റ് പാക്കറ്റ് തങ്ങളുടെ പുതുവർഷ ഡിസ്കൗണ്ട് ഓഫറിന്റെ പരിധിയിൽ വരുന്നതല്ല എന്നായിരുന്നു കമ്പനിയുടെ പ്രധാന വാദം. ഉപഭോക്താവ് കടയിൽ വെച്ച് ഇത്തരമൊരു പരാതി ഉന്നയിച്ചിട്ടില്ലെന്നും അതിനാൽ തങ്ങളുടെ ഭാഗത്തുനിന്ന് സേവനത്തിൽ വീഴ്ചയോ തെറ്റായ വ്യാപാര രീതിയോ ഉണ്ടായിട്ടില്ലെന്നും അവർ വാദിച്ചു. കൂടാതെ കേവലം 1.80 രൂപയുടെ അധികച്ചെലവിന് 10,000 രൂപ മാനസീക വിഷമത്തിന് നഷ്ടപരിഹാരമായി വിധിച്ച ജില്ലാ ഫോറത്തിന്റെ നടപടി അമിതമാണെന്നും റിലയൻസ് റീട്ടെയിൽ അപ്പീലിൽ ചൂണ്ടിക്കാട്ടി.
എന്നാൽ സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ റിലയൻസിന്റെ വാദങ്ങൾ പൂർണ്ണമായി തള്ളി. തങ്ങളുടെ പരസ്യങ്ങളിൽ 6 ശതമാനം ഡിസ്കൗണ്ട് നൽകിയിരുന്ന കാര്യം കമ്പനി നിഷേധിച്ചിട്ടില്ലെന്നും, പതഞ്ജലി ബിസ്കറ്റുകളെ ഈ ഓഫറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് തെളിയിക്കുന്ന യാതൊരു രേഖകളും ഹാജരാക്കാൻ റിലയൻസിന് കഴിഞ്ഞിട്ടില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. ഉപഭോക്താവ് ഹാജരാക്കിയ ഫോട്ടോകളും പരസ്യ സാമഗ്രികളും 6 ശതമാനം കിഴിവ് വ്യക്തമാക്കുന്നതായിരുന്നു. പരസ്യം കണ്ട് ഉൽപ്പന്നം വാങ്ങാൻ പ്രേരിതനായ ഉപഭോക്താവിന് വാഗ്ദാനം ചെയ്ത ആനുകൂല്യം നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്ന് കമ്മീഷൻ വ്യക്തമാക്കി.
മാനസിക ബുദ്ധിമുട്ടുകൾക്ക് ജില്ലാ ഫോറം വിധിച്ച 10,000 രൂപ എന്ന തുക കേസിന്റെ സ്വഭാവം വെച്ച് നോക്കുമ്പോൾ അല്പം കൂടുതലാണെന്ന് കമ്മീഷൻ വിലയിരുത്തി. നഷ്ടപരിഹാരം നിശ്ചയിക്കാൻ കൃത്യമായ സൂത്രവാക്യങ്ങൾ ഇല്ലെങ്കിലും, 1.80 രൂപയുടെ തർക്കത്തിന് അത്രയും വലിയ തുക അനുയോജ്യമല്ലെന്ന് കണ്ട് അത് 500 രൂപയായി കുറച്ചു. എങ്കിലും കമ്പനിയുടെ തെറ്റായ വ്യാപാര രീതിക്കുള്ള പിഴയായി കോടതിച്ചെലവിനത്തിൽ 5,000 രൂപയും, അധികമായി വാങ്ങിയ 1.80 രൂപയും ചേർത്ത് ആകെ 5,501.80 രൂപ ഉപഭോക്താവിന് നൽകാൻ സംസ്ഥാന കമ്മീഷൻ ഉത്തരവിടുകയായിരുന്നു.
