കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ കഴിഞ്ഞ ദിവസത്തെ കൂട്ടരാജിക്ക് പിന്നാലെ വീണ്ടും രാജി. പ്രതിസന്ധി മറികടക്കാൻ ഇന്നലെ പുതിയതായി രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയിൽ (താൽക്കാലിക ഭരണസമിതി) നിന്നും നടി ആശ അരവിന്ദാണ് ഇപ്പോൾ രാജിവെച്ചിരിക്കുന്നത്. ഇന്നലെ കൂട്ടരാജി സമർപ്പിച്ച മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ മെസ്സേജ് അയച്ചുകൊണ്ടാണ് ആശ തന്റെ രാജി തീരുമാനം അറിയിച്ചത്.
പ്രസിഡന്റ് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവെച്ചതിനെ തുടർന്നാണ് സംഘടനയുടെ ഭരണം മുന്നോട്ട് കൊണ്ടുപോകാനായി പുതിയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്. രമേഷ് പിഷാരടി കൺവീനറായുള്ള ഒമ്പതംഗ കമ്മിറ്റിയിൽ കെ.ബി ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി ഡേവിഡ്, കൃഷ്ണ പ്രഭ, ഷാജോൺ, ദേവി ചന്ദന എന്നിവർക്കൊപ്പമാണ് ആശ അരവിന്ദിനെയും ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ കമ്മിറ്റി നിലവിൽ വന്ന് മണിക്കൂറുകൾക്കകം തന്നെയുള്ള ആശയുടെ ഈ രാജി സംഘടനയ്ക്കുള്ളിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്.
വാർഷിക ജനറൽ ബോഡി യോഗത്തിൽ വരവ്-ചെലവ് കണക്കുകളുമായി ബന്ധപ്പെട്ടുണ്ടായ കടുത്ത തർക്കങ്ങൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കുമൊടുവിലാണ് ‘അമ്മ’ ഭരണസമിതി ഇന്നലെ കൂട്ടരാജി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മുൻ പ്രസിഡന്റ് ശ്വേതാ മേനോനും വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയയും, ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് മുതിർന്ന നടി മല്ലിക സുകുമാരനും സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ രാജിവെച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ സമിതിയിൽ നിന്നുള്ള ആശ അരവിന്ദിന്റെ ഈ പിന്മാറ്റം. വരും ദിവസങ്ങളിൽ സംഘടനയ്ക്കുള്ളിൽ കൂടുതൽ ഭിന്നതകൾ പരസ്യമാകാൻ ഈ രാജി കാരണമായേക്കുമെന്നാണ് വിലയിരുത്തൽ.
