പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ ദില്ലി ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്. ബോളിവുഡിൽ നിന്നുപോലും പരസ്യ പിന്തുണ ലഭിച്ച പ്രക്ഷോഭത്തിൽ സൂപ്പർ താരം സൽമാൻ ഖാനും പങ്കാളിയായിരുന്നു. എന്നാൽ, സമരത്തെ അനുകൂലിച്ചുകൊണ്ട് പോസ്റ്റിട്ട് കേവലം 22 മണിക്കൂറിനുള്ളിൽ താരം നിലപാട് മാറ്റിയതാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
ബുധനാഴ്ച രാത്രി 10.52-നായിരുന്നു സൽമാൻ ഖാൻ വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് എക്സിൽ (ട്വിറ്റർ) ആദ്യ കുറിപ്പിട്ടത്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ നടപടിയെ വിമർശിച്ച അദ്ദേഹം, മെച്ചപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തിനായി തെരുവിലിറങ്ങിയ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമാണ് താനെന്ന് വ്യക്തമാക്കിയിരുന്നു. പതിവിന് വിപരീതമായി ബോളിവുഡിലെ പ്രമുഖ താരം തന്നെ വിദ്യാർത്ഥി സമരത്തെ പരസ്യമായി പിന്തുണച്ചതിനെ പൊതുസമൂഹം വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.
എന്നാൽ, വ്യാഴാഴ്ച രാത്രി 7.40-ഓടെ സൽമാൻ പങ്കുവെച്ച രണ്ടാമത്തെ പോസ്റ്റ് എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. ആദ്യ നിലപാടിൽ നിന്ന് പൂർണ്ണമായും പിന്നാക്കം പോയ താരം വിദ്യാർത്ഥികളോട് സമരം നിർത്തി വീടുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. ചോർച്ചയ്ക്ക് കാരണക്കാരായവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും, വിദ്യാർത്ഥികൾ വിഷമിക്കേണ്ടതില്ലെന്നും അദ്ദേഹം കുറിച്ചു. ഇതിനൊപ്പം, നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനോട് ഉപവാസം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട സൽമാൻ, ആവശ്യമെങ്കിൽ വീട്ടിൽ നിന്ന് ഭക്ഷണം അയച്ചുതരാമെന്നും കൂട്ടിച്ചേർത്തു.
സൽമാൻ ഖാന്റെ ഈ പെട്ടെന്നുള്ള മറുകണ്ടം ചാടലിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധവും പരിഹാസവുമാണ് ഉയരുന്നത്. താങ്കളുടെ അടുത്ത ചിത്രം നിരോധിക്കുമെന്ന് അമിത് ഷാ ഭീഷണിപ്പെടുത്തിയോ എന്ന് പ്രമുഖ ഇൻഫ്ലുവൻസർ ധ്രുവ് റാഠി പരസ്യമായി ചോദിച്ചപ്പോൾ, 25 ദിവസം നിരാഹാരം തുടരാനുള്ള ബോധ്യം സോനം വാങ്ചുക്കിനുണ്ടായിരുന്നുവെന്നും എന്നാൽ സ്വന്തം വാക്കിൽ 25 മണിക്കൂർ പോലും ഉറച്ചുനിൽക്കാൻ താങ്കൾക്കായില്ലെന്നുമാണ് മറ്റ് നെറ്റിസൺസ് വിമർശിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണ് താരം നിലപാട് തിരുത്തിയതെന്നാണ് സോഷ്യൽ മീഡിയയുടെ പ്രധാന ആരോപണം.
