സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന രേണു സുധി–കിച്ചു സുധി തർക്കത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി സുധിലയം വീട് നിർമ്മിച്ചുനൽകിയ കെഎച്ച്ഡിഇസി ഫിറോസ് രംഗത്ത്. രേണു സുധി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോയ്ക്ക് താഴെ കമന്റിലൂടെയായിരുന്നു ഫിറോസിന്റെ രൂക്ഷമായ പ്രതികരണം. രേണുവിന്റെ പെരുമാറ്റം തനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്ന് ഫിറോസ് തുറന്നടിച്ചു.
“വല്ലാത്ത ഒരു അവസ്ഥ. ഇവരെ മനസ്സിലാക്കാൻ കഴിയുന്നില്ല. ഒരു ദിവസം കരച്ചിൽ, സങ്കടം, മാപ്പ്. അടുത്ത ദിവസം വെല്ലുവിളി, ബഹളം. രേണു, നിങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞു തരാൻ ആരുമില്ലേ അവിടെ?”, എന്നാണ് ഫിറോസ് കുറിച്ചത്. സുധി നിലയവുമായി ബന്ധപ്പെട്ട മുൻ വിവാദങ്ങളിൽ രേണുവുമായി പരസ്യമായ തർക്കങ്ങളിൽ ഏർപ്പെട്ടിട്ടുള്ള വ്യക്തിയാണ് ബിൽഡറായ ഫിറോസ്.
ഫിറോസിന്റെ കമന്റിന് താഴെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. രേണുവിന്റെ ഈ വൈകാരിക പ്രതികരണങ്ങൾ എല്ലാം വെറും ‘അഭിനയമാണ്’ എന്ന് കുറിച്ച ഒരു ഉപയോക്താവിന് ഫിറോസ് കൃത്യമായ മറുപടി നൽകി.
രേണു സുധി നിലവിൽ നേരിടുന്ന കടുത്ത ആരോഗ്യപ്രശ്നങ്ങളെ (ക്യാൻസർ ചികിത്സ) മുൻനിർത്തിയായിരുന്നു ഫിറോസിന്റെ പ്രതികരണം. മുൻപ് തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഈ ഘട്ടത്തിൽ അവർക്ക് പ്രതിരോധം നൽകിക്കൊണ്ട് ഫിറോസ് ഇങ്ങനെ കുറിച്ചു: “അവർക്ക് ശരിക്കും വയ്യ. കീമോ താങ്ങാനുള്ള കരുത്തൊന്നും ആ ശരീരത്തിനു ഇല്ല. അതു കൊണ്ടാണു അവർ തളർന്ന് പോയത്. ഇതെല്ലാം മറന്ന് അവർ മുന്നോട്ട് പോകട്ടെ.”
“ആരും ഇല്ലാത്തതുകൊണ്ടാണല്ലോ രേണു ചേച്ചി പബ്ലിക്കിന് മുന്നിൽ ഇത്രയും അപഹാസ്യയാവുന്നതും, കുടുംബ പ്രശ്നങ്ങൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നതും. വ്ലോഗർമാർക്ക് ഇവരുടെ ജീവിതം ഒരു വരുമാന സ്രോതസ്സായി മാറി,” എന്ന് മറ്റൊരു വ്യക്തി കമന്റ് ചെയ്തപ്പോൾ, അതിനോടും ഫിറോസ് പൂർണ്ണമായി യോജിച്ചു. “സത്യം, അവർ തന്നെയാണ് ഇവരെ ഈ ലെവലിലേക്ക് എത്തിച്ചത്,” എന്നായിരുന്നു ഫിറോസ് നൽകിയ മറുപടി.
അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ മൂത്ത മകൻ കിച്ചു സുധി കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. രേണുവിന്റെ പേജിലെ സബ്സ്ക്രിപ്ഷൻ വീഡിയോകളുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളും, തങ്ങൾ തമ്മിൽ വാട്സാപ്പിൽ നടന്ന സ്വകാര്യ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും കിച്ചു വീഡിയോയിലൂടെ പുറത്തുവിട്ടിരുന്നു. ഇതിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് രേണു സുധി മറുപടി നൽകിയത്.
തന്നെ ഇനി ‘അമ്മ’ എന്ന് വിളിക്കരുതെന്നും വെറുതെ വിട്ടേക്കണമെന്നും കരഞ്ഞുവിളിച്ചുകൊണ്ട് രേണു പറഞ്ഞു. കിച്ചുവിന്റെ ഭാവിയെത്തന്നെ ബാധിക്കുന്ന പല രഹസ്യങ്ങളും തനിക്ക് അറിയാമെന്നും താൻ മരിച്ചാൽ പോലും തന്റെ ശവം കാണാൻ കിച്ചു വരരുതെന്നും രേണു ആക്രോശിച്ചിരുന്നു. ഈ വീഡിയോയ്ക്ക് പിന്നാലെയാണ് ഇപ്പോൾ ഫിറോസ് കെഎച്ച്ഡിഇസി ഉൾപ്പെടെയുള്ളവർ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
