തിരുവനന്തപുരം: കേന്ദ്ര ഗ്രിഡിൽ നിന്നോ പവർ എക്സ്ചേഞ്ചിൽ നിന്നോ ആവശ്യത്തിന് വൈദ്യുതി ലഭ്യമായില്ലെങ്കിൽ ഇന്ന് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ (Peak Hours) സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് KSEBയുടെ മുന്നറിയിപ്പ്. വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗത്തിൽ 500 മെഗാവാട്ടോളം വർദ്ധനവുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബി.യുടെ കണക്കുകൂട്ടൽ.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപയോഗം 89 ദശലക്ഷം യൂണിറ്റായിരുന്നു. ഇതിൽ 74 ദശലക്ഷം യൂണിറ്റും പുറത്തുനിന്നും വാങ്ങിയതാണ്. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിൽ നിലവിൽ 30 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത് എന്നതും പ്രതിസന്ധിയുടെ വ്യാപ്തി കൂട്ടുന്നു.
200 മെഗാവാട്ട് സോളാർ വൈദ്യുതി വാങ്ങാൻ അനുമതി
വരും വർഷങ്ങളിൽ വൈദ്യുതി ആവശ്യകതയും വിലയും കുത്തനെ ഉയരാൻ സാധ്യതയുള്ളതിനാൽ ദീർഘകാല കരാറുകളിലേക്ക് കടക്കുകയാണ് KSEB. സോളാർ എനർജി കോർപ്പറേഷൻ (SECI) വഴി 200 മെഗാവാട്ട് സോളാർ വൈദ്യുതി വാങ്ങാനുള്ള കരാറിന് സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി.
-
നിരക്ക്: യൂണിറ്റിന് 2.93 രൂപ.
-
കരാർ കാലാവധി: 25 വർഷം (2028 ഏപ്രിൽ മുതൽ വൈദ്യുതി ലഭിച്ചു തുടങ്ങും).
-
പ്രത്യേകത: പീക്ക് സമയങ്ങളിൽ 4 മണിക്കൂർ തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കുന്ന ‘ബാറ്ററി എനർജി സ്റ്റോറേജ്’ സംവിധാനം ഇതിൽ ഉൾപ്പെടുന്നു.
-
നേട്ടം: പദ്ധതി നടപ്പിലാക്കിയാൽ സംസ്ഥാനാന്തര ട്രാൻസ്മിഷൻ ചാർജിൽ ഇളവ് ലഭിക്കും.
നിലവിൽ പീക്ക് സമയങ്ങളിൽ യൂണിറ്റിന് ശരാശരി 9 രൂപയെന്ന ഉയർന്ന നിരക്കിലാണ് KSEB വൈദ്യുതി വാങ്ങുന്നത്. പുലർച്ചെ രണ്ട് മണി വരെ ഉപയോഗം ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിൽ ബാറ്ററി എനർജി സ്റ്റോറേജ്, ഹൈബ്രിഡ് പവർ പ്ലാന്റുകൾ എന്നിവയെ കൂടുതൽ ആശ്രയിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
പുരപ്പുറ സോളാർ ഉത്പാദകരുടെ ഹർജി തള്ളി
അതേസമയം, ഗ്രിഡിലേക്ക് നൽകുന്ന സോളാർ വൈദ്യുതിയുടെ വില യൂണിറ്റിന് 4.34 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് പുരപ്പുറ സോളാർ ഉത്പാദകർ സമർപ്പിച്ച ഹർജി റെഗുലേറ്ററി കമ്മീഷൻ തള്ളി. നിലവിലെ നിരക്കായ 3.26 രൂപ തന്നെ തുടരും. പകൽ സമയങ്ങളിൽ 2.50 രൂപയ്ക്ക് വൈദ്യുതി വിപണിയിൽ ലഭ്യമാകുമ്പോൾ സോളാർ ഉത്പാദകർക്ക് ഉയർന്ന തുകയാണ് നൽകുന്നതെന്ന KSEBയുടെ വാദം അംഗീകരിച്ചാണ് കമ്മീഷന്റെ നടപടി.
