കേരളത്തിൽ അടുത്ത നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നിലവിൽ യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. ശക്തമായ മഴയോടൊപ്പം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് ജാഗ്രതാ നിർദ്ദേശമുണ്ട്.
പ്രധാന മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും:
-
ഗതാഗത തടസ്സം: പ്രധാന റോഡുകളിലെ വെള്ളക്കെട്ട്, കാഴ്ചമങ്ങൽ എന്നിവ കാരണം കടുത്ത ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കാൻ നിർദ്ദേശമുണ്ട്.
-
വെള്ളപ്പൊക്ക സാധ്യത: താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടോ വെള്ളപ്പൊക്കമോ ഉണ്ടായേക്കാം.
-
നാശനഷ്ടങ്ങൾ: കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി തടസ്സപ്പെടാനും അപകടങ്ങൾക്കും സാധ്യതയുണ്ട്. താൽക്കാലിക വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾ സംഭവിച്ചേക്കാം.
-
സുരക്ഷ: മഴ മനുഷ്യർക്കും കന്നുകാലികൾക്കും ഒരുപോലെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി എല്ലാവരും സുരക്ഷിത മേഖലകളിൽ തുടരണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
- #keralarainalert#kannur#kasargod#kozhikod
