തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ യുവതിയോട് ലൈംഗിക അതിക്രമം കാണിച്ച സംഭവത്തിൽ മുൻമന്ത്രി വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനായിരുന്ന പ്രജീഷ് എസ്. നായർക്ക് സസ്പെൻഷൻ. തിരുവനന്തപുരം എസ്എപി (SAP) ക്യാമ്പിലെ ഉദ്യോഗസ്ഥനായ പ്രജീഷിനെതിരെ അസിസ്റ്റന്റ് കമാൻഡന്റ് നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ബസ് യാത്രയ്ക്കിടെ പ്രജീഷ് മോശമായി പെരുമാറിയതിന്റെ വീഡിയോ ദൃശ്യങ്ങൾ പരാതിക്കാരിയായ പെൺകുട്ടി തന്നെ സ്വന്തം ഫോണിൽ പകർത്തി പുറത്തുവിട്ടിരുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും നിന്ദ്യമായ പെരുമാറ്റവും ഉണ്ടായതായി കണ്ടെത്തിയത്.
സംഭവം വിവാദമാവുകയും വീഡിയോ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെയാണ് പോലീസിന്റെ ഭാഗത്തുനിന്ന് കർശന നടപടിയുണ്ടായത്. ഔദ്യോഗിക പദവിക്ക് ചേരാത്തതും പൊതുജനമധ്യത്തിൽ സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നതുമായ പെരുമാറ്റത്തിനാണ് സസ്പെൻഷൻ. വകുപ്പുതല അന്വേഷണം തുടരുമെന്നും അധികൃതർ അറിയിച്ചു.
