കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പയ്യോളി സ്വദേശിനിയായ ഗർഭിണി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. പയ്യോളി താരയിൽ വിരുന്നുകണ്ടി ഷമീമ (28) ആണ് മരിച്ചത്. ഷമീമയെ ഭർത്താവ് നവാസ് ക്രൂരമായി മർദിച്ചിരുന്നെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
ആറു മാസം ഗർഭിണിയായിരുന്ന ഷമീമയെ ഒന്നരമാസം മുമ്പാണ് അരിക്കുളത്തുള്ള ഭർത്താവിന്റെ വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി വെന്റിലേറ്റർ ചികിത്സയിലിരിക്കെയാണ് ജീവൻ വെടിഞ്ഞത്.
ഭർത്താവിൽ നിന്ന് നേരിടേണ്ടി വന്ന കടുത്ത പീഡനങ്ങളെക്കുറിച്ച് ഷമീമ തങ്ങളോട് ഫോണിലൂടെ വെളിപ്പെടുത്തിയിരുന്നതായി സഹോദരൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഷമീമയുടെ ഭർത്താവ് നവാസ് തന്നെയും കൈയേറ്റം ചെയ്തതായി സഹോദരൻ ആരോപിച്ചു. മൂന്ന് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. ആദ്യവിവാഹത്തിൽ ഷമീമയ്ക്ക് ഒരു മകളുമുണ്ട്.
അതേസമയം, ബന്ധുക്കളുടെ ആരോപണങ്ങൾ നിഷേധിച്ച് ഭർത്താവിന്റെ കുടുംബം രംഗത്തെത്തി. ഷമീമയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ഭർത്താവിന്റെ വീട്ടുകാരുടെ വിശദീകരണം.
സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.
