കോൺഗ്രസ് സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ക്കെതിരെ പ്രതികരിച്ച് സിനിമാ താരം അശ്വതി അശോക്. പുരുഷന്മാർക്കില്ലാത്ത ഒരു പ്രത്യേക ആനുകൂല്യവും സ്ത്രീകൾക്ക് ആവശ്യമില്ലെന്നാണ് ‘മോസ് ആൻഡ് ക്യാറ്റ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരം വ്യക്തമാക്കിയത്. പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നതിനിടയിലാണ് നടിയുടെ പ്രതികരണം.
കയ്യിൽ അഞ്ച് പൈസ എടുക്കാനില്ലാത്ത ഒരു പുരുഷനേക്കാൾ എന്ത് യോഗ്യതയാണ് സ്ത്രീകൾക്ക് ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കാൻ ഉള്ളതെന്ന് അശ്വതി ചോദിക്കുന്നു. യഥാർത്ഥ ഫെമിനിസം എന്നത് അവസര സമത്വമാണെന്നും അല്ലാതെ ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്ന സ്ത്രീക്ക് പോലും യാത്രാ ഇളവ് നൽകി പുരുഷന്മാരെ കഷ്ടപ്പെടുത്തുന്നതല്ലെന്നും താരം കൂട്ടിച്ചേർത്തു.
അശ്വതി അശോകിന്റെ വാക്കുകൾ:
“കെഎസ്ആർടിസി ഫ്രീ യാത്ര. പുരുഷന്മാര്‍ക്കില്ലാത്ത ഒരു ആനുകൂല്യവും ഞങ്ങള്‍ സ്ത്രീകള്‍ക്ക് ആവശ്യമില്ല. സ്ഥിരമായിട്ട് ജോലിക്ക് പോകുന്ന, കയ്യില്‍ അഞ്ച് പൈസ എടുക്കാന്‍ ഇല്ലാത്ത ഒരു പുരുഷനെക്കാളും എന്ത് യോഗ്യതയാണ് സ്ത്രീയ്ക്ക് ആനുകൂല്യം കിട്ടാനുള്ളത്? ചിലപ്പോള്‍ പല സ്ത്രീകളും ഒരു ലക്ഷം രൂപയ്ക്കൊക്കെ ജോലി ചെയ്യുന്നവരായിരിക്കും. അവര്‍ക്കാണോ ആനുകൂല്യം കിട്ടേണ്ടത്? ഒരിക്കലും അല്ല.
സ്ത്രീയും പുരുഷനും ഒന്നാണെന്ന് നമ്മള്‍ പറയുന്നതേ ഉള്ളൂ. പലയിടത്തും അങ്ങനെയല്ല. അതല്ല ഫെമിനിസം. നമുക്ക് വേണ്ടത് അവസരങ്ങളാണ്. അവര്‍ക്ക് കിട്ടുന്നത് പോലുള്ള അവസരങ്ങള്‍ നമുക്ക് കിട്ടുക. അവര്‍ക്ക് കിട്ടുന്നതുപോലത്തെ വേദനം കിട്ടുക. അതാണ് നമുക്ക് വേണ്ടത്. അല്ലാതെ ഒരു ലക്ഷം രൂപ ഉണ്ടാക്കുന്ന സ്ത്രീയ്ക്കും ഇളവ് കൊടുക്കുക, പുരുഷന്മാര്‍ കഷ്ടപ്പെട്ട് പോവുക എന്നതല്ല നമ്മള്‍ ഉദ്ദേശിക്കുന്നത്.”
സർക്കാരിന്റെ പ്രിയദർശിനി പദ്ധതി സാധാരണക്കാരായ സ്ത്രീകൾക്ക് വലിയ ആശ്വാസമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, ഇത് കെഎസ്ആർടിസിക്ക് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും സാമ്പത്തിക സ്ഥിതി നോക്കാതെ എല്ലാവർക്കും ഇളവ് നൽകുന്നത് ശരിയല്ലെന്നുമുള്ള വിമർശനങ്ങൾ ശക്തമാകുന്നതിനിടയിലാണ് നടിയുടെ ഈ പ്രതികരണം ശ്രദ്ധേയമാകുന്നത്.
