കൊടുവള്ളി: മോഷ്ടാവാണെന്ന് ആരോപിച്ച് 12 വയസ്സുകാരനെ അടച്ചിട്ട മുറിയിൽ ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കുട്ടിയുടെ പിതൃസഹോദരനും ഭാര്യയും ഉൾപ്പെടെ മൂന്നു പേർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
കഴിഞ്ഞ ആഴ്ച ബന്ധുക്കളിലൊരാളുടെ വാച്ച് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കുട്ടിയെ സ്വന്തം വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി ബന്ധുവിന്റെ വീട്ടിലെ അടച്ചിട്ട മുറിയിൽ കൈകാലുകൾ കൂട്ടിക്കെട്ടി രണ്ടു ദിവസത്തോളമാണ് തടഞ്ഞുവെച്ചത്.
കമ്പിവടിയുപയോഗിച്ച് അടിച്ച് പരിക്കേൽപ്പിക്കൽ, കാൽനഖങ്ങൾക്കിടയിൽ പച്ച ഈർക്കിൽ കുത്തിക്കയറ്റൽ, കണ്ണിലും ശരീരത്തിലെ മുറിവുകളിലും മുളകുപൊടിയും പച്ചമുളക് അരച്ചതും തേച്ചു പിടിപ്പിക്കൽ തുടങ്ങിയ അതിക്രൂരമായ പീഡനങ്ങൾക്കാണ് കുട്ടി ഇരയായത്.
രണ്ടു ദിവസത്തെ പീഡനത്തിനൊടുവിൽ കെട്ടുകൾ അയഞ്ഞപ്പോൾ, രാത്രി 11 മണിയോടെ ടെറസ് വഴിയും സമീപത്തെ കവുങ്ങ് വഴിയും കുട്ടി രക്ഷപ്പെടുകയായിരുന്നു. വഴിയിൽ കണ്ട യാത്രക്കാരനാണ് കുട്ടിയെ കൊടുവള്ളി പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (CWC) ഇടപെടലിനെത്തുടർന്ന് മർദ്ദനം, ആയുധം ഉപയോഗിച്ച് അപായപ്പെടുത്തൽ, ബാലനീതി നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ചുമത്തി കൊടുവള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
#Koduvally #ChildAbuse #KeralaPolice #ChildWelfareCommittee #KozhikodeNews #CrimeNews #JuvenileJustice
