തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാവീഴ്ചയെയും അമൂല്യവസ്തുക്കൾ കാണാതായതിനെയും ചൊല്ലി പൊലീസും ക്ഷേത്ര ഭരണസമിതിയും തമ്മിൽ ഭിന്നത രൂക്ഷമാകുന്നു. സുരക്ഷാവീഴ്ചയുണ്ടെന്ന പൊലീസ് റിപ്പോർട്ട് ക്ഷേത്ര ഭരണസമിതി പൂർണ്ണമായി തള്ളി. നേരിട്ട് പരിശോധന നടത്തിയെന്നും വിലപിടിപ്പുള്ളതോ അമൂല്യമായതോ ആയ വസ്തുക്കളൊന്നും ക്ഷേത്രത്തിൽ നിന്നും നഷ്ടപ്പെട്ടിട്ടില്ലെന്നുമാണ് ഭരണസമിതിയുടെ വിശദീകരണം. പൊലീസിന്റെ കണ്ടെത്തലുകൾക്കെതിരെ ഭരണസമിതി സർക്കാരിന് കത്ത് നൽകിയേക്കുമെന്നാണ് സൂചന.
അതേസമയം, ത്രീ ടയർ സുരക്ഷ നിലനിൽക്കുന്ന ക്ഷേത്രത്തിൽ നിന്ന് അമൂല്യ വസ്തുക്കൾ കാണാതായെന്ന ഡിജിപിയുടെ നിർണായക റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി ഇന്ന് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. രാജ്യത്തെ ഏറ്റവും സമ്പന്നവും കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലുമുള്ള ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളിൽ ഗുരുതരമായ പാളിച്ചകൾ സംഭവിച്ചതായാണ് ഡിജിപിയുടെ റിപ്പോർട്ടിലുള്ളത്. നിലവിൽ ഒരു എസ്പിയുടെ നേതൃത്വത്തിലാണ് ക്ഷേത്ര സുരക്ഷ ഉറപ്പാക്കുന്നത്.
ഇന്റലിജൻസ് വിഭാഗം മാസങ്ങളായി നടത്തിയ രഹസ്യ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി റിപ്പോർട്ട് തയ്യാറാക്കിയത്. അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകുന്ന അമൂല്യവസ്തുക്കൾ കാണാതാവുന്നുണ്ടെന്നും, പിന്നീട് ചിലത് തിരികെ മാറ്റിവെയ്ക്കുന്നുണ്ടെന്നും അടക്കമുള്ള അതീവ ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്.
കൂടാതെ, കൊട്ടാരം അംഗമായ ആദിത്യ വർമ്മയുമായി ബന്ധമുള്ള ചിലർക്ക്, രാജകുടുംബത്തിന് പ്രവേശിക്കാനുള്ള പ്രത്യേക വാതിലിലൂടെ യാതൊരുവിധ പരിശോധനകളുമില്ലാതെ യഥേഷ്ടം ക്ഷേത്രത്തിനകത്തേക്ക് കയറാനും ഇറങ്ങാനും സാധിക്കുന്നുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ട് എടുത്തുപറയുന്നു. ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് കൈമാറുന്നതോടെ വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ ശക്തമായ തുടർനടപടികൾ ഉണ്ടായേക്കും.
