തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) പ്രവർത്തനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നു. കിഫ്ബിയുടെ പ്രവർത്തന ശൈലിയിലും ധനസമാഹരണ രീതികളിലും വലിയ മാറ്റങ്ങൾ വരുത്താനാണ് നിലവിലെ നീക്കം. ഇനിമുതൽ വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതികൾക്ക് മാത്രമായിരിക്കും കിഫ്ബി മുൻഗണന നൽകുക.
കിഫ്ബിയുടെ ഭാവിപ്രവർത്തനങ്ങൾ എങ്ങനെ മാറ്റിയെടുക്കണമെന്ന് പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ സർക്കാർ നിയോഗിക്കും. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് ധവളപത്രം തയാറാക്കുന്ന സമിതി തന്നെയാകും കിഫ്ബിയുടെ കാര്യങ്ങളും പരിശോധിക്കുക എന്നാണ് സൂചന. മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യക്ഷനുമായ ഡയറക്ടർ ബോർഡ് നിലവിലുണ്ടെങ്കിലും, കഴിഞ്ഞ പത്തു വർഷമായി കിഫ്ബി അനുഭവിച്ചിരുന്ന സ്വയംഭരണാവകാശം ഇനി ഉണ്ടാകില്ല. കിഫ്ബിയുടെ പൂർണ്ണ നിയന്ത്രണം ധനവകുപ്പ് ഏറ്റെടുക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
കിഫ്ബി വഴിയുള്ള ധനസമാഹരണം സംസ്ഥാനത്തിന്റെ പൊതു കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്ന രീതിയിലേക്ക് മാറിയതിനോട് യുഡിഎഫിന് ശക്തമായ വിയോജിപ്പുണ്ട്. കിഫ്ബിയുടെ കടം സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത്. ഈ സാഹചര്യത്തിലാണ് വരുമാനമുണ്ടാക്കുന്ന പദ്ധതികൾ മാത്രം നടപ്പാക്കിയാൽ മതിയെന്ന തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുന്നത്. കഴിഞ്ഞ ദിവസം ചേർന്ന കിഫ്ബി ബോർഡ് യോഗത്തിൽ പുതിയ പദ്ധതികൾക്ക് അംഗീകാരം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാതിരുന്നതും ഈ നയമാറ്റത്തിന്റെ ഭാഗമായാണ്.
അടുത്ത 5 വർഷത്തിനുള്ളിൽ 16,600 കോടി രൂപയാണ് കിഫ്ബി കടം തിരിച്ചടയ്ക്കേണ്ടതുള്ളത്. അതേസമയം, കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് മുൻപ് എൽഡിഎഫ് സർക്കാർ വൻതോതിൽ പരസ്യം നൽകിയതിനെതിരെ യുഡിഎഫ് കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കൂടാതെ, കിഫ്ബി ജീവനക്കാർക്ക് വൻ തുക അലവൻസായി നൽകുന്നുണ്ടെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ അലവൻസുകൾ വെട്ടിക്കുറയ്ക്കാനും സാധ്യതയുണ്ട്.
