തൃശൂർ: ജില്ലയിലെ വില്ലടം, വിൽവട്ടം, നടത്തറ, പൂച്ചട്ടി തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെയുണ്ടായ ശക്തമായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരകൾ തകരുകയും ചെയ്തു. പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്കൂൾ വളപ്പിൽ ഉണ്ടായ അപകടത്തിൽ നിന്നും വിദ്യാർത്ഥികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
രാവിലെ എട്ടേമുക്കാലോടെയാണ് പ്രദേശത്ത് മിന്നൽചുഴലി വീശിയടിച്ചത്. ഒമ്പത് മണിക്ക് ക്ലാസ് തുടങ്ങാനിരിക്കെ, കുട്ടികൾ ഓട്ടോറിക്ഷകളിലും മറ്റുമായി സ്കൂളിലേക്ക് എത്തുന്ന സമയമായിരുന്നു ഇത്. കാറ്റ് ശക്തമായതോടെ ഓട്ടോ ഡ്രൈവർമാരും അധ്യാപകരും ചേർന്ന് കുട്ടികളെ വേഗത്തിൽ തൊട്ടടുത്ത വീടുകളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.
ചുഴലിക്കാറ്റിൽ സ്കൂൾ മുറ്റത്തുണ്ടായിരുന്ന നാല് വലിയ തേക്കുമരങ്ങളും ഒരു കൂറ്റൻ മാവും വേരോടെ പിഴുതുവീണു. മരങ്ങൾ പാർക്കിംഗ് ഏരിയയിൽ കിടന്നിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് വീണതിനാലാണ് തൊട്ടടുത്തുണ്ടായിരുന്ന കുട്ടികൾക്ക് പരിക്കേൽക്കാതെ രക്ഷപ്പെടാനായത്. കാറ്റിന്റെ ആഘാതത്തിൽ സ്കൂളിലെ എൽ.കെ.ജി വിഭാഗത്തിന്റെ മേൽക്കൂര പൂർണ്ണമായും ഇളകിമാറി.
അപകടത്തിൽ സ്കൂൾ മുറ്റത്ത് നിർത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളും ഒരു കാറും പൂർണ്ണമായും തകർന്നു. ആർക്കും പരിക്കേറ്റില്ല എന്നത് വലിയ ആശ്വാസമായി. കൂറ്റൻ മരങ്ങൾ റോഡിലേക്ക് വീണതിനെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും സംയുക്തമായി ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കിയത്.
