ആരും കൊതിക്കുന്ന വെള്ളിത്തിരയുടെ തിളക്കത്തിലേക്ക് വെറുംകയ്യോടെ നടന്നു കയറി, കഠിനാധ്വാനം കൊണ്ട് സ്വന്തമായൊരു ഇടം നേടിയെടുത്ത സാധാരണക്കാരനായ ഒരു അസാധാരണ കലാകാരനാണ് സ്തുതി കൈവേലി. നാട്ടിൻപുറത്തെ ചെറിയ വേദികളിൽ നിന്നും തെരുവരങ്ങുകളിൽ നിന്നും തുടങ്ങി ഇന്ന് ടെലിവിഷൻ ഷോകളിലും പിന്നീട് സിനിമകളിലും വരെ സ്തുതി തന്റെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. സിനിമ എന്ന സ്വപ്നത്തെ നെഞ്ചോട് ചേർത്തു പിടിക്കുമ്പോഴും, ജീവിതത്തോട് പൊരുതാൻ മടിയേതുമില്ലാതെ കൈകളിൽ പെയിന്റിംഗ് ബ്രഷുമേന്തുന്ന സ്തുതിയുടെ ജീവിതം ഏതൊരു സിനിമാക്കഥയെക്കാളും ഹൃദ്യമാണ്. മിനിസ്ക്രീനിലെ ‘മറിമായ’ങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ വടകരക്കാരൻ, കലയെയും കുടുംബത്തെയും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെ എങ്ങനെ ഒപ്പം കൊണ്ടുപോകാം എന്ന് തന്റെ ജീവിതത്തിലൂടെ കാണിച്ചുതരുന്നു.

വടകര കൈവേലിയിലെ വള്ളിത്തറ എന്ന കൊച്ചുഗ്രാമത്തിൽ നിന്നും അഭിനയമോഹവുമായി എറണാകുളം നഗരത്തിലേക്ക് വണ്ടി കയറുമ്പോൾ സ്തുതി എന്ന യുവാവിന്റെ മനസ്സിൽ ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ — സിനിമ. വടകരയിലെ ‘സഫ്ദർ ഹാഷ്മി നാട്യസംഘം‘ എന്ന സംഘടനയിലൂടെയാണ് തെരുവരങ്ങുകളിൽ സ്തുതി സജീവമാകുന്നത്. കൈവേലിയിലെ ‘കലാമന്ദിരം‘ എന്ന കലാ-സാംസ്കാരിക സംഘടനയും സ്തുതിയുടെ വളർച്ചയിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അവിടുത്തെ പ്രമുഖനായ കെ.ടി. നാണു എന്ന പ്രതിഭയാണ് സ്തുതിയെ കൈപിടുത്തുയർത്തിയത്. സ്കൂൾ യുവജനോത്സവങ്ങളിലും കലാമന്ദിരത്തിലെ ബാലവേദിയിലും സജീവമായിരുന്ന അദ്ദേഹം മിമിക്രി, കഥാപ്രസംഗം, മോണോ ആക്ട് എന്നിവയിലെല്ലാം തിളങ്ങി. നാട്ടിലെ തിയേറ്ററുകളിൽ നിന്നും സിനിമകൾ കണ്ട അനുഭവങ്ങളാണ് അഭിനയത്തോടുള്ള അഭിനിവേശം അദ്ദേഹത്തിൽ വളർത്തിയത്. നാടകസംഘങ്ങളിൽ പ്രവർത്തിച്ചും, തെരുവുനാടകങ്ങൾ കളിച്ചും നടന്ന ആ പഴയ നാളുകളിൽ നിന്നും ഇന്ന് മലയാളികൾക്ക് ഏറെ സുപരിചിതനായ ഒരു മുഖമായി സ്തുതി മാറിക്കഴിഞ്ഞു.

‘M80 മൂസ’ എന്ന പരമ്പരയിലൂടെയാണ് ടെലിവിഷൻ രംഗത്തേക്ക് സ്തുതി എത്തുന്നത്. പിന്നീട് ജനപ്രിയ ഹാസ്യ പരമ്പരയായ ‘മറിമായം’ എന്ന പ്രോഗ്രാമിലൂടെ അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. തന്റെ യഥാർത്ഥ പേരിൽത്തന്നെ ‘മറിമായം’ പരമ്പരയിൽ അഭിനയിക്കാൻ കഴിഞ്ഞത് സ്തുതിയുടെ കരിയറിലെ വലിയൊരു ഭാഗ്യമായി അദ്ദേഹം കരുതുന്നു. ഒരു നടൻ എന്ന നിലയിൽ വലിയ സംതൃപ്തി നൽകിയതും മറിമായം തന്നെയാണ്. ഈ നീണ്ട യാത്രയിൽ താൻ നടന്നുതീർത്ത വഴികളിൽ ഒരുപാട് പേർ തനിക്ക് താങ്ങും തണലുമായി കൂട്ടായുണ്ടായിരുന്നുവെന്ന് സ്തുതി നന്ദിയോടെ ഓർക്കുന്നു.

മിനിസ്ക്രീനിൽ മാത്രമല്ല, ബിഗ് സ്ക്രീനിലും സ്തുതി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ‘കുഞ്ഞിരാമന്റെ കുപ്പായം’ ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. പിന്നീട് ‘ദി പ്രീസ്റ്റ്’ എന്ന സിനിമയിലും, മറിമായം ടീം സംവിധാനം ചെയ്ത ‘പഞ്ചായത്ത് ജെട്ടി’ എന്ന ചിത്രത്തിൽ ഒരു പ്രൈവറ്റ് ബസ് കണ്ടക്ടറായും അദ്ദേഹം അഭിനയിച്ചു. നിവിൻ പോളി നായകനായ ‘പ്രതിഛായ’യാണ് അദ്ദേഹന്റേതായി അടുത്തിടെ പുറത്തിറങ്ങിയ മറ്റൊരു ചിത്രം.
സിനിമ മാത്രമായി ജീവിക്കാൻ കഴിയാത്തതുകൊണ്ട് ജീവിതമാർഗ്ഗത്തിനായി പല ജോലികളും സ്തുതി നോക്കിയിരുന്നു. ഒരു സൂപ്പർ മാർക്കറ്റിൽ വിഷ്വൽ മർച്ചൻഡൈസറായും, ബോട്ടുജെട്ടിയിൽ ടൂറിസ്റ്റുകൾക്ക് വേണ്ടിയും അദ്ദേഹം ജോലി ചെയ്തു. കൂടാതെ പാട്ടുപാടിയും, ഒരു അഡ്വക്കറ്റിന്റെ കൂടെ എ.സി.ടി.സി കൺസൾട്ടന്റായും ഒക്കെ ജോലി ചെയ്തിട്ടുണ്ട്. നിലവിൽ സിനിമയും മറിമായവും ഇല്ലാത്ത സമയങ്ങളിൽ പെയിന്റിംഗ് ജോലിയ്ക്ക് പോകാറുണ്ടെന്നും, സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്നതിൽ യാതൊരു വിഷമവുമില്ലെന്നും സ്തുതി വ്യക്തമാക്കുന്നു.
ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ് സ്തുതിക്ക് കലയും കുടുംബജീവിതവും. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം ഡിഗ്രി കഴിഞ്ഞപ്പോൾ വിവാഹത്തിലെത്തി. ഭാര്യ ബിജിന ഹൈക്കോടതിയിലെ സീനിയർ അഡ്വക്കേറ്റായ ശ്രീകുമാർ സാറിന്റെ ഓഫീസിൽ സ്റ്റെനോഗ്രാഫറായി ജോലി ചെയ്യുന്നു. രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്.

സ്തുതിക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ ഇളയമകൻ മുന്ന സ്തുതിക്കും ഇപ്പോൾ അഭിനയരംഗം സുപരിചിതമാണ്. ‘തട്ടീം മുട്ടീം‘ എന്ന നർമ്മ പരമ്പരയിലൂടെയാണ് മുന്ന അഭിനയരംഗത്തേക്ക് വരുന്നത്. പിന്നീട് മറിമായത്തിന്റെ പല എപ്പിസോഡുകളിലും അച്ഛനൊപ്പം മകനും വ്യത്യസ്ത വേഷങ്ങളിൽ ക്യാമറയ്ക്ക് മുന്നിലെത്തി. മൂത്തമകൻ സഫ്ദർ സ്തുതി യാത്രകളെ സ്നേഹിച്ചും, ക്യാമറക്കണ്ണുകളിലൂടെ ലോകത്തെ കണ്ടും ഫോട്ടോഗ്രഫി എന്ന തന്റെ ഇഷ്ടങ്ങളിലൂടെ മുന്നോട്ട് നീങ്ങുന്നു.
പരാജയങ്ങളിൽ തളരാതെ, കൈവന്ന ചെറുതും വലുതുമായ വേഷങ്ങളെയെല്ലാം പൂർണ്ണമായ ആത്മാർത്ഥതയോടെ സമീപിച്ച സ്തുതി കൈവേലി, തന്റെ സ്വപ്നങ്ങളിലേക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ ഒരുങ്ങുകയാണ്. വരും നാളുകളിൽ കൂടുതൽ മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ അദ്ദേഹം കൂടുതൽ സജീവമാകുമെന്ന് തീർച്ചയാണ്.
#StuthiKaiveli #MalayalamCinema #Mollywood #MalayalamActress #Vadakara #EntertainmentNews #CinemaNews #KeralaCinema #RisingStar #MovieUpdates
