ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷമുണ്ടായ ദരുണമായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാൻ വിജയ് സർക്കാർ തീരുമാനിച്ചു. മരിച്ച 41 പേരുടെയും കുടുംബത്തിലെ ഓരോ അംഗത്തിനാണ് സർക്കാർ ജോലി നൽകുക. ഇവർക്കുള്ള നിയമന ഉത്തരവ് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് നേരിട്ട് കൈമാറും. ഈ മാസം പത്തിന് അദ്ദേഹം കരൂരിലെത്തിയായിരിക്കും ഉത്തരവുകൾ വിതരണം ചെയ്യുക.
2025 സെപ്റ്റംബർ 27-നായിരുന്നു തമിഴ്‌നാടിനെ നടുക്കിയ കരൂർ ദുരന്തം സംഭവിച്ചത്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ അനിയന്ത്രിതമായ തിരക്കാണ് വൻ ദുരന്തത്തിൽ കലാശിച്ചത്.
അന്ന് വിജയ്‌യുടെ റാലിയിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് ഒത്തുകൂടിയിരുന്നത്. എന്നാൽ നിശ്ചയിച്ച സമയത്തിലും ഏകദേശം 7 മണിക്കൂറോളം വൈകിയാണ് വിജയ് വേദിയിലേക്ക് എത്തിയത്. അദ്ദേഹം എത്തുന്നതും കാത്ത് മണിക്കൂറുകളോളം ജനങ്ങൾ തടിച്ചുകൂടി നിന്നു. ഒടുവിൽ വിജയ്‌യുടെ വാഹനവ്യൂഹം എത്തിയതോടെ ജനക്കൂട്ടം ഒരുമിച്ച് മുന്നോട്ട് ഇരച്ചുകയറാൻ ശ്രമിക്കുകയും ഇത് അനിയന്ത്രിതമായ തിക്കും തിരക്കും ദുരന്തത്തിനും കാരണമാവുകയുമായിരുന്നു.
ദുരന്തത്തിൽ ഇരയായ കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ സർക്കാർ ജോലി നൽകാനുള്ള വിജയ് സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം.
