തിരുവനന്തപുരം: കെ.കെ. രാഗേഷിനെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിച്ചതിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി. പാർട്ടി ചട്ടങ്ങൾ ലംഘിച്ചാണ് നിയമനം നടത്തിയതെന്ന് ആരോപിച്ച് കണ്ണൂരിലെ ഒരു വിഭാഗം നേതാക്കളാണ് ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് പരാതി നൽകിയത്. കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ഒരിക്കൽ പോലും അംഗമല്ലാത്ത ഒരാളെ ജില്ലാ സെക്രട്ടറിയാക്കിയത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നാണ് പരാതിക്കാരുടെ പ്രധാന വാദം. എന്നാൽ, മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗം എന്ന നിലയ്ക്കാണ് രാഗേഷിനെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികൾക്ക് പിന്നാലെ ജില്ലാ നേതൃത്വത്തിലുണ്ടായ അതൃപ്തിയാണ് ഇപ്പോൾ പരസ്യമായി പുറത്തുവരുന്നത്.
അതേസമയം, തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം അവസാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും യോഗത്തിന് ശേഷം മടങ്ങിയെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങൾ നാളെ നടക്കുന്ന വാർത്താ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി എം.എ. ബേബി വിശദീകരിക്കും.
