കോട്ടയം / ഗാങ്‌ടോക്ക്: സിക്കിമിലെ തിസ്താ സ്റ്റേജ് 6 ഹൈഡ്രോ പവർ പ്രോജക്ട് തുരങ്കത്തിലുണ്ടായ അപകടത്തിൽ കാണാതായ മലയാളി എൻഎച്ച്പിസി (NHPC) ഉദ്യോഗസ്ഥൻ മരിച്ചു. കോട്ടയം പാമ്പാടി സ്വദേശിയായ അനീഷ് മോഹൻ ആണ് മരണപ്പെട്ടത്. നാല് ദിവസം നീണ്ട തീവ്രമായ തിരച്ചിലിനൊടുവിൽ വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് രക്ഷാപ്രവർത്തകർ അനീഷിന്റെ മൃതദേഹം തുരങ്കത്തിൽ നിന്ന് പുറത്തെടുത്തത്.
സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുങ്ങിൽ നിർമ്മാണത്തിലിരുന്ന തുരങ്കപാതയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ദാരുണമായ സംഭവം. മീഥെയിൻ വാതക ചോർച്ചയെത്തുടർന്നുണ്ടായ വൻ സ്ഫോടനവും അതിനുപിന്നാലെയുണ്ടായ മണ്ണിടിച്ചിലുമാണ് അപകടത്തിനിടയാക്കിയത്. അപകടത്തിൽ ഇതുവരെ 20 പേരാണ് ജീവൻ വെടിഞ്ഞത്. കൊല്ലപ്പെട്ട മറ്റുള്ളവർ പശ്ചിമ ബംഗാൾ, പഞ്ചാബ്, അസം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
അനീഷ് മോഹൻ ഉൾപ്പെടെ കാണാതായ അഞ്ചുപേർക്കായി എൻഡിആർഎഫും പശ്ചിമ ബംഗാളിൽ നിന്നെത്തിയ വിദഗ്ധ മൈനിങ് സേഫ്റ്റി ടീമും ചേർന്ന് രക്ഷാപ്രവർത്തനം ഊർജിതമാക്കിയിരുന്നു. സംഭവസ്ഥലം സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്, ഗവർണർ ഓം പ്രകാശ് മാത്തൂർ എന്നിവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷനിൽ (NHPC) കഴിഞ്ഞ 16 വർഷമായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന അനീഷ് മോഹൻ നിലവിൽ സ്ഥാപനത്തിലെ സീനിയർ മാനേജറാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അദ്ദേഹം അവസാനമായി നാട്ടിലെത്തി മടങ്ങിയത്.
അപകടവിവരമറിഞ്ഞ് അനീഷിന്റെ ഭാര്യയും സഹോദരനും അടക്കമുള്ള ബന്ധുക്കൾ സിക്കിമിൽ എത്തിയിട്ടുണ്ട്. സിക്കിമിലെ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം എത്രയും വേഗം ജന്മനാടായ കോട്ടയത്തേക്ക് കൊണ്ടുവരും.
