ലഖ്നൗ: ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ ക്ഷേത്രത്തിൽ വെച്ച് നടന്ന അപൂർവ്വ വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ മൂന്ന് സഹോദരിമാർ തങ്ങളുടെ ക്യാമറാമാനെ ഒരേസമയം വിവാഹം കഴിച്ചതാണ് വലിയ ചർച്ചയായിരിക്കുന്നത്. ശ്യാംപുരി നിവാസിയായ വികാസ് എന്ന വിക്കു (23) ആണ് വരൻ. ധോരിയ ഗ്രാമത്തിൽ നിന്നുള്ള സഹോദരിമാരായ ദേവിക (18), ഛവി (19), ഇവരുടെ ബന്ധുവായ അൽക (20) എന്നിവരാണ് വധുക്കൾ.
ജൂലൈ 15-ന് നടന്ന വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. യുവാവ് മൂന്ന് പെൺകുട്ടികളെയും സിന്ദൂരമണിയിക്കുന്നതും ക്ഷേത്രമുറ്റത്ത് വലംവെക്കുന്നതും വീഡിയോയിലുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഹസൻപൂർ പോലീസ് നാലുപേരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പ്രായപൂർത്തിയായവരാണെന്ന് തെളിയിക്കുന്ന രേഖകളും വിവാഹവുമായി ബന്ധപ്പെട്ട രേഖാമൂലമുള്ള പ്രസ്താവനയും ഹാജരാക്കാൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ആറ് മാസമായി സോഷ്യൽ മീഡിയ വീഡിയോകളിൽ വികാസ് തങ്ങളുടെ ഭർത്താവിന്റെ വേഷത്തിലാണ് അഭിനയിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ യുവതികൾ വെളിപ്പെടുത്തി. വീട്ടുകാർ വിവാഹം ആലോചിക്കാൻ തുടങ്ങിയതോടെയാണ് ക്യാമറാമാനെ തന്നെ വിവാഹം കഴിക്കാൻ ഇവർ തീരുമാനിച്ചത്. ചെറുപ്പം മുതലേ ഒന്നിച്ചു വളർന്ന തങ്ങൾക്ക് വിവാഹശേഷം വെവ്വേറെ വീടുകളിലേക്ക് പോകാൻ താല്പര്യമില്ലാത്തതിനാലാണ് ഈ തീരുമാനമെന്നും ഇവർ വ്യക്തമാക്കുന്നു.
അതേസമയം, അപൂർവ്വ വിവാഹത്തിനെതിരെ ചില പ്രാദേശിക ഹിന്ദു സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. വിവാഹം പാരമ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഇവരുടെ ആരോപണം. എന്നാൽ സംഭവത്തിൽ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
അമർശങ്ങൾക്ക് മറുപടിയുമായി യുവതികളും രംഗത്തെത്തി. തങ്ങൾ പ്രായപൂർത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ഇവർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. “ദശരഥരാജാവിന് മൂന്ന് ഭാര്യമാരുണ്ടായിരുന്നു. ഞങ്ങൾ മൂന്നുപേരും ഒന്നിച്ച് സന്തുഷ്ടരാണ്, ഒരു മതത്തെയും അപമാനിച്ചിട്ടില്ല” എന്നായിരുന്നു യുവതികളുടെ പ്രതികരണം. എന്നാൽ വിവാഹം നടന്നതായി പറയപ്പെടുന്ന ചാമുണ്ഡ ക്ഷേത്രത്തിൽ അന്ന് നവീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നുവെന്നും പുരോഹിതർ ആരും അവിടെ ഉണ്ടായിരുന്നില്ലെന്നും ക്ഷേത്ര മാനേജർ അറിയിച്ചു.
