ഇരവിപുരം: ക്ഷേത്രദർശനത്തിനായി വീട്ടിൽ നിന്നിറങ്ങിയ യുവതിയെയും രണ്ട് മക്കളെയും കാണാതായി. ഇരവിപുരം സ്വദേശിയായ യുവതി, ഇവരുടെ 12 വയസ്സുള്ള ആൺകുട്ടി, മൂന്നര വയസ്സുള്ള പെൺകുട്ടി എന്നിവരെയാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്. സംഭവത്തിൽ ഭർതൃവീട്ടുകാരുടെ പരാതിയിൽ ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാവിലെ സ്വന്തം കാറുമായി ക്ഷേത്രദർശനത്തിന് പോകുന്നുവെന്ന് പറഞ്ഞാണ് യുവതി മക്കളുമായി വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ വൈകുന്നേരമായിട്ടും ഇവർ തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെയാണ് കുടുംബാംഗങ്ങൾ ഇരവിപുരം പോലീസിൽ പരാതി നൽകിയത്.
പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഇവർ സഞ്ചരിച്ച കാർ തെന്മല അതിർത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ഇവർ നിലവിൽ തമിഴ്‌നാട്ടിലുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇൻഷുറൻസ് കമ്പനി ജീവനക്കാരിയായ യുവതിയുടെ ഭർത്താവ് വിദേശത്തായിരുന്നു. വിവരമറിഞ്ഞ് ഇയാൾ നാട്ടിലെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
