ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ ഇടപാടുകാരില്‍ നിന്ന് ബാങ്കുകള്‍ കോടികള്‍ പിഴയായി ഈടാക്കിയ കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് വിവരങ്ങള്‍ സഭയെ അറിയിച്ചത്.
സ്വകാര്യ ബാങ്കുകളാണ് പിഴയിനത്തില്‍ ഏറ്റവും വലിയ തുക ഇടപാടുകാരില്‍ നിന്ന് ഈടാക്കിയത്. രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്‌സി ബാങ്കും (HDFC Bank) ആക്‌സിസ് ബാങ്കുമാണ് (Axis Bank) പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത്.
പ്രധാന വിവരങ്ങള്‍ ചുരുക്കത്തില്‍:
-
എച്ച്ഡിഎഫ്‌സി ബാങ്ക്: മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ തുക പിഴയീടാക്കിയത് എച്ച്ഡിഎഫ്‌സിയാണ്—5,670 കോടി രൂപ.
-
ആക്‌സിസ് ബാങ്ക്: 3,787 കോടി രൂപ പിഴയായി ഈടാക്കി രണ്ടാം സ്ഥാനത്താണ് ആക്‌സിസ് ബാങ്ക്.
-
ബാങ്ക് ഓഫ് ബറോഡ: 2,028 കോടി രൂപ പിഴയായി ഈടാക്കി മൂന്നാം സ്ഥാനത്തെത്തി.
-
പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB): 1,896 കോടി രൂപ പിഴ ഈടാക്കി നാലാം സ്ഥാനത്തുണ്ട്.
-
ഇന്ത്യൻ ബാങ്ക്: 1,777 കോടി രൂപയാണ് ഈയിനത്തിൽ പിഴ ലഭിച്ചത്.
പൊതുമേഖലാ ബാങ്കുകളില്‍ സ്ഥിതി മെച്ചപ്പെട്ടു
പൊതുമേഖലാ ബാങ്കുകള്‍ മിനിമം ബാലന്‍സ് പിഴയിടുന്നത് സമീപകാലത്ത് ഗണ്യമായി കുറച്ചിട്ടുണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചു.
പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവും കൂടുതൽ തുക പിഴയായി ഈടാക്കിയത് ബാങ്ക് ഓഫ് ബറോഡയാണ് (2,000 കോടി രൂപയ്ക്ക് മുകളില്‍). തൊട്ടുപിന്നിലായി പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യൻ ബാങ്ക്, എസ്.ബി.ഐ എന്നിവയാണുള്ളത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) 1,600 കോടി രൂപ പിഴയായി ശേഖരിച്ചു.
പൊതുമേഖലാ ബാങ്കുകള്‍ സാധാരണക്കാരായ ഇടപാടുകാര്‍ക്കുമേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കുന്നത് നിയന്ത്രിച്ചിട്ടുണ്ടെന്നും സേവന നിരക്കുകളില്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ടെന്നും ധനകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
