കോഴിക്കോട്: വടകരയിൽ അധ്യാപികമാർ ഉൾപ്പെടെയുള്ളവർ എം.ഡി.എം.എയുമായി പിടിയിലായ കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. കേസിൽ ഇതുവരെ അഞ്ച് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക്, കോഴിക്കോട് റൂറൽ എസ്.പി മെറിൻ ജോസഫ് എന്നിവർ മാധ്യമങ്ങളെ കണ്ട് കേസിലെ നിർണായക വിവരങ്ങൾ പുറത്തുവിട്ടു.
അറസ്റ്റിലായ പ്രധാന പ്രതികളിൽ ഒരാളായ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിന്റെ ബാങ്ക് അക്കൗണ്ട് വഴി ഒരു കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തി. കേസിൽ പിടിയിലായ അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്കും ലക്ഷക്കണക്കിന് രൂപ എത്തിയിട്ടുണ്ടെന്ന് ഡി.ഐ.ജി വ്യക്തമാക്കി. ലഹരിവില്പനയിലൂടെ സമ്പാദിച്ച പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ പ്രത്യേക അന്വേഷണം നടത്തും. നിലവിൽ പിടിയിലായവർക്ക് പുറമെ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനം.
പ്രതികൾ വിദേശ നമ്പറുകൾ ഉപയോഗിച്ച് ഫോൺ വിളികൾ നടത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ലഹരി സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്.
