ജൂഡ് ആന്റണി ജോസഫ് ചിത്രം ‘തുടക്ക’ത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുകയാണ് മോഹൻലാൽ-സുചിത്ര ദമ്പതികളുടെ മകൾ വിസ്മയ. എഴുത്തിലും ചിത്രകലയിലും മാർഷ്യൽ ആർട്സിലുമെല്ലാം കഴിവ് തെളിയിച്ച വിസ്മയ ഇതാദ്യമായാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സിനിമയിലെ തുടക്കത്തെക്കുറിച്ചും താരപുത്രി എന്ന നിലയിലുള്ള അനുഭവങ്ങളെക്കുറിച്ചും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ഭരദ്വാജ് രംഗനോട് മനസ്സ് തുറക്കുകയാണ് വിസ്മയ.
മൈക്രോസ്കോപ്പിന് കീഴിലല്ല ജീവിതം
താരപുത്രിയായതുകൊണ്ട് ചെയ്യുന്ന കാര്യങ്ങളെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കപ്പെടാറുണ്ടോ എന്ന ചോദ്യത്തിന്, താൻ ഒരു മൈക്രോസ്കോപ്പിന് താഴെയാണ് ജീവിക്കുന്നതെന്ന് തോന്നിയിട്ടില്ലെന്നായിരുന്നു വിസ്മയയുടെ മറുപടി.
“ഞാൻ അധികവും കേരളത്തിന് പുറത്താണ് ജീവിച്ചത്, അതിനാൽ അത്രത്തോളം സമ്മർദ്ദം അനുഭവിക്കേണ്ടി വന്നിട്ടില്ല. ആളുകൾ ജഡ്ജ് ചെയ്തേക്കാം, കാരണം ഞാൻ എന്റെ അച്ഛന്റെ മകളാണ്. അതിന്റേതായ പ്രതീക്ഷകൾ അവർക്കുണ്ടാകും. ചിലർക്ക് അദ്ദേഹത്തെ ഇഷ്ടമായിരിക്കും, ചിലർക്ക് ആയിരിക്കില്ല—അതിന്റെ പ്രതിഫലനങ്ങളും എന്നിലേക്ക് വരാം. എന്നാൽ ഞാൻ കമന്റുകൾ നോക്കാറില്ല. എയർപോർട്ടിൽ അച്ഛന്റെ കൂടെ പോകുമ്പോൾ ആളുകൾ ശ്രദ്ധിക്കാറുണ്ട് എന്നതൊഴിച്ചാൽ മറ്റ് ബുദ്ധിമുട്ടുകളൊന്നും തോന്നിയിട്ടില്ല,” വിസ്മയ പറഞ്ഞു.
ഭയത്തെ മറികടന്ന അഭിനയമോഹം
തിയേറ്റർ പെർഫോമൻസിനോട് എന്നും താല്പര്യമുണ്ടായിരുന്നെങ്കിലും ശക്തമായ സഭാകമ്പം (stage fright) ഉണ്ടായിരുന്നുവെന്ന് വിസ്മയ വെളിപ്പെടുത്തി. എങ്കിലും സ്റ്റേജിൽ പെർഫോം ചെയ്യുമ്പോൾ ലഭിക്കുന്ന ഊർജ്ജമാണ് അഭിനയമാണ് തന്റെ വഴിയെന്ന് തിരിച്ചറിയാൻ സഹായിച്ചത്.
“സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പുറത്തുപറയാൻ ആത്മവിശ്വാസമില്ലായിരുന്നു. കുറച്ചു വർഷങ്ങൾക്കു മുൻപാണ് അമ്മയോട് ആഗ്രഹം പറയുന്നത്. പിന്നീട് ജൂഡ് ചേട്ടൻ കഥയുമായി വന്നു. ശരീരപ്രകൃതിയെക്കുറിച്ചും മലയാളം സംസാരിക്കുന്നതിനെക്കുറിച്ചുമൊക്കെ ഒരുപാട് ഓവർതിങ്ക് ചെയ്തിരുന്നു. എന്നാൽ ‘ഇപ്പോഴല്ലെങ്കിൽ പിന്നെയില്ല’ എന്ന തീരുമാനത്തിൽ ഒടുവിൽ സമ്മതം മൂളുകയായിരുന്നു,” വിസ്മയ വ്യക്തമാക്കി.
ആദ്യ ദിവസത്തെ ഷൂട്ടിങ്ങിന് തലേന്ന് ഭയം കാരണം ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലെന്നും, എന്നാൽ പിന്നീട് കാര്യങ്ങൾ എളുപ്പമായെന്നും താരം കൂട്ടിച്ചേർത്തു.
‘പോയി അടിച്ചു പൊളിക്ക്’ എന്ന് ചേട്ടൻ
സഹോദരൻ പ്രണവ് മോഹൻലാൽ തനിക്ക് വലിയ ഉപദേശങ്ങളൊന്നും തന്നിട്ടില്ലെന്ന് വിസ്മയ പറഞ്ഞു. “പക്ഷേ എല്ലാ കാര്യങ്ങളും ഞങ്ങൾ സംസാരിക്കാറുണ്ട്. സിനിമ ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ ‘പോയി അടിച്ചു പൊളിക്ക്’ എന്നാണ് ചേട്ടൻ പറഞ്ഞത്. ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകാറുണ്ടെങ്കിലും അത് കുറച്ചു നേരത്തേക്ക് മാത്രമേ കാണൂ,” വിസ്മയ പുഞ്ചിരിയോടെ പറഞ്ഞു.
