ന്യൂഡൽഹി: വിദ്യാർത്ഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (CJP). കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ ഇതുവരെ രേഖാമൂലം കൈമാറാൻ തയ്യാറായിട്ടില്ലെന്നും അതിനാൽ ശക്തമായ പ്രതിഷേധങ്ങളുമായി വീണ്ടും തെരുവിലിറങ്ങുമെന്നും സി.ജെ.പി. നേതൃത്വം അറിയിച്ചു.
വിദ്യാർത്ഥികൾക്കെതിരെയെടുത്ത എല്ലാ കേസുകളും ഉടൻ റദ്ദാക്കണമെന്നും, സമരവുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദാനങ്ങൾ രേഖാമൂലം നൽകണമെന്നുമാണ് സംഘടനയുടെ പ്രധാന ആവശ്യം. കൂടാതെ, പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പൊലീസ് നടപടികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നും സി.ജെ.പി. ആവശ്യപ്പെട്ടു.
സമരം ശക്തമായതിനെ തുടർന്ന് പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ ഡൽഹി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരായ എല്ലാ നിയമനടപടികളും അവസാനിപ്പിക്കാനാണ് ഡൽഹി സർക്കാരിന്റെ തീരുമാനം.
എന്നാൽ, ഡൽഹിയിൽ മാത്രം പോരെന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സമാന കേസുകളിലും ഇതേ നടപടി വേണമെന്നും കേന്ദ്ര സർക്കാർ നൽകിയ മുഴുവൻ വാഗ്ദാനങ്ങളും ഉടൻ നടപ്പാക്കണമെന്നും സി.ജെ.പി. നേതൃത്വം ആവർത്തിച്ചു.
