ബെംഗളൂരു: വൻകിട സ്റ്റാർ ഹോട്ടലുകളിലും പ്രമുഖ പബ്ബുകളിലും കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന ക്രമക്കേടുകൾ കണ്ടെത്തി. ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെ 60 സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ചീഞ്ഞ മാംസവും പച്ചക്കറികളും ഉൾപ്പെടെ വൻതോതിൽ ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു.
ബ്രിഗേഡ് റോഡിലെ പ്രശസ്ത ഫാസ്റ്റ് ഫുഡ് ശൃംഖലയായ മക്ഡോണാൾഡ്സിൽ (McDonald’s) ഉപയോഗിച്ച പാചക എണ്ണ വീണ്ടും ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിനായി മഗ്നീഷ്യം സൾഫേറ്റ് എന്ന രാസവസ്തു കലർത്തിയതായി അധികൃതർ കണ്ടെത്തി. ഇതേത്തുടർന്ന് മക്ഡോണാൾഡ്സിന് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.
പിടിച്ചെടുത്തത് കിലോക്കണക്കിന് പഴകിയ ഭക്ഷണം
പരിശോധനയിൽ കണ്ടെത്തിയ പ്രധാന ക്രമക്കേടുകൾ:
-
640 കിലോ പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ മാംസവും മീനും.
-
276 കിലോ പഴകിയ പച്ചക്കറികളും പൂപ്പലടിച്ച മഷ്‌റൂമും.
-
പാറ്റകൾ ചത്തുകിടന്ന നിലയിൽ സൂക്ഷിച്ച പനീർ.
-
പലവട്ടം ഉപയോഗിച്ച് ഗുണനിലവാരം നഷ്ടപ്പെട്ട പാചക എണ്ണ.
പബ്ബുകൾ പൂട്ടിപ്പൂട്ടി; പ്രമുഖ ഹോട്ടലുകൾക്ക് നോട്ടീസ്
തീരെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ചർച്ച് സ്ട്രീറ്റിലെ ‘സ്കൈ ഹോട്ടൽ’, ‘പെഗ് ആൻഡ് ബോട്ടിൽസ്’ എന്നീ പബ്ബുകൾ ഉദ്യോഗസ്ഥർ ഉടനടി പൂട്ടിപ്പിച്ചു.
ലളിത് അശോക്, ഷാൻഗ്രില്ല, താജ് വിവാന്റ, റാഡിസൺ ബ്ലൂ തുടങ്ങിയ ബെംഗളൂരുവിലെ ഏറ്റവും പ്രമുഖമായ സ്റ്റാർ ഹോട്ടലുകളിലും ഗുരുതരമായ ശുചിത്വ ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങൾക്കെല്ലാം കാരണം കാണിക്കൽ നോട്ടീസ് നൽകി. നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ വൻതുക പിഴ ചുമത്താനാണ് തീരുമാനം.
വിലകൂടിയ ഭക്ഷണവും ആഡംബര അന്തരീക്ഷവും വാഗ്ദാനം ചെയ്യുന്ന സ്റ്റാർ ഹോട്ടലുകളിൽ പോലും പ്രാഥമികമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
