കൊച്ചി: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന് വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. നാളെ രാവിലെ 11 മണിക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ ഇതിനായി പ്രത്യേക സൗകര്യമൊരുക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത് ഇതാദ്യമായാണ്. ചടങ്ങ് റിപ്പോർട്ട് ചെയ്യാൻ പരിമിതമായ എണ്ണം അക്രഡിറ്റഡ് മാധ്യമപ്രവർത്തകർക്കും കോടതി പ്രവേശനാനുമതി നൽകിയിട്ടുണ്ട്.
മുൻപ് ചട്ടവിരുദ്ധമായി ഒന്നിലധികം ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സുഗതൻ ഉൾപ്പെടെയുള്ളവരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. തുടർന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കാപ്പാ നിയമപ്രകാരം സുഗതനെ ജയിലിലടച്ചത്. സുഗതനെ ജനങ്ങൾ തിരഞ്ഞെടുത്തതാണെന്ന വസ്തുക അംഗീകരിക്കണമെന്ന് വ്യക്തമാക്കിയ കോടതി, തിരഞ്ഞെടുപ്പിന് മുൻപുള്ള കേസുകളുടെ പേരിലല്ലേ കാപ്പ ചുമത്തിയതെന്നും സർക്കാരിനോട് ചോദിച്ചു.
കാപ്പ തടവുകാരന് ഭരണഘടനാപരമായ അവകാശങ്ങളില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചെങ്കിലും, കോടതി ഉത്തരവിട്ടാൽ സത്യപ്രതിജ്ഞയ്ക്കുള്ള സൗകര്യം ഒരുക്കാമെന്ന് സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ജൂൺ 9 മുതൽ കാപ്പ ചുമത്തപ്പെട്ട തിരുവനന്തപുരം കോർപ്പറേഷൻ 20-ാം വാർഡ് കൗൺസിലറായ ആർ. സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ് കഴിയുന്നത്.
