ചില മനുഷ്യരുടെ ജീവിതം സമൂഹം കാണാറില്ല, അവരുടെ വേദന കേൾക്കാറില്ല, മൗനങ്ങൾ പോലും ആരും ശ്രദ്ധിക്കാറില്ല. എന്നാൽ ആ ശബ്ദമില്ലാത്തവർക്ക് വേണ്ടി സംസാരിക്കാൻ സിനിമകൾക്ക് കഴിയുമെന്ന് തെളിയിക്കുകയാണ് യുവ സംവിധായകൻ ജിന്റോ തോമസ്. വെള്ളിത്തിരയിലെ വെറും വർണ്ണക്കാഴ്ചകൾക്കപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ള ആശയങ്ങൾ പങ്കുവെച്ചുകൊണ്ട് അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ ശ്രദ്ധേയനാവുകയാണ് ഈ ചക്കിട്ടപ്പാറ സ്വദേശി.

സ്കൂൾ കാലഘട്ടത്തിലെ നാടകപ്രേമമാണ് ജിന്റോയെ സിനിമാ സ്വപ്നങ്ങളിലേക്ക് നയിച്ചത്. നാടക രചനയിലൂടെയും സംവിധാനത്തിലൂടെയും നേടിയ കരുത്തിന് പുസ്തകവായനയും പ്രമുഖ സംവിധായകരുടെ അനുഭവക്കുറിപ്പുകളും ആക്കം കൂട്ടി. സിബി മലയിലിന്റെ ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷം പരസ്യചിത്രങ്ങളിലും ഡോക്യുമെന്ററികളിലും പ്രവർത്തിച്ച അദ്ദേഹം, ലിയോ തദേവൂസിന്റെ സഹായിയായാണ് സ്വതന്ത്ര സിനിമാ ജീവിതത്തിന് തുടക്കമിട്ടത്.

തിരക്കഥയൊരുക്കിയ ‘കാടകലം’ എന്ന ചിത്രത്തിന് 2021-ൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് ജിന്റോയുടെ കരിയറിൽ വഴിത്തിരിവായി. തുടർന്ന് ‘പടച്ചവന്റെ കഥകൾ’ എന്ന ആന്തോളജി ചിത്രത്തിലൂടെ സംവിധാന രംഗത്തും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു.

നിറത്തിന്റെ പേരിൽ സമൂഹം കൽപ്പിച്ചുനൽകുന്ന അവഗണനകളും അധിക്ഷേപങ്ങളുമാണ് ജിന്റോയുടെ പുതിയ ചിത്രം ‘ഇരുനിറം’ ചർച്ച ചെയ്യുന്നത്. ഒരു പുരോഹിതൻ പങ്കുവെച്ച യാഥാർത്ഥ്യമായ ഒരു പെൺകുട്ടിയുടെ ജീവിതാനുഭവമാണ് വിഷ്ണു കെ. മോഹന്റെ തിരക്കഥയിൽ സിനിമയായി മാറിയത്.

“സിനിമയുടെ കച്ചവടലക്ഷ്യത്തേക്കാൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന മൂല്യത്തിനാണ് ഞാൻ മുൻഗണന നൽകുന്നത്. തമാശയായി വിളിക്കുന്ന വട്ടപ്പേരുകൾ പോലും ഒരാളുടെ മനസ്സിലുണ്ടാക്കുന്ന ആഴത്തിലുള്ള മുറിവുകൾ ചെറുതല്ല. ആ വേദനയെ ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്,” – ജിന്റോ തോമസ് വ്യക്തമാക്കുന്നു.

വിയറ്റ്നാം ഫെസ്റ്റിവൽ അടക്കം പത്തോളം അന്താരാഷ്ട്ര മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘ഇരുനിറം’, ഫിലിം ക്രിട്ടിക്സ് അവാർഡിൽ ജിന്റോയ്ക്ക് നവാഗത സംവിധായകനുള്ള പുരസ്കാരവും നേടിക്കൊടുത്തു. ചിത്രത്തിലെ പ്രകടനത്തിന് തന്മയ് സോളിന് പുലരി ഫിലിം അവാർഡും ലഭിച്ചു.

ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളിൽ നിന്ന് കഥകൾ കണ്ടെത്തുന്ന ജിന്റോ തോമസ്, സിനിമയെ കേവലം ഒരു വിനോദോപാധിയായി കാണുന്നില്ല. മറിച്ച്, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ശബ്ദമാകാനുള്ള മാധ്യമമായാണ് അദ്ദേഹം സിനിമയെ കാണുന്നത്. “മിണ്ടാതെ ജീവിക്കുന്ന മനുഷ്യരുടെ ശബ്ദമാകണം സിനിമ” എന്ന ഉറച്ച നിലപാടോടെ ജിന്റോ തന്റെ സിനിമായാത്ര തുടരുന്നു.
