udhayanidhi stalin and vijay
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ വിജയും ഉദയനിധി സ്റ്റാലിനും തമ്മിലുള്ള രാഷ്ട്രീയ മത്സരത്തിനാണ് ഇനി കളമൊരുങ്ങുന്നത്. ഡിഎംകെ നിയമസഭാകക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ തിരഞ്ഞെടുത്തു. ഇതോടെ അദ്ദേഹം തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവായി ചുമതലയേൽക്കും. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ ഉദയനിധിയെ തിരഞ്ഞെടുത്തതിലൂടെ ഡിഎംകെയിൽ ഒരു തലമുറമാറ്റം പ്രകടമാണ്. മുതിർന്ന നേതാവായ കെ.എൻ. നെഹ്റുവാണ് നിയമസഭാകക്ഷി ഉപനേതാവ്. ഭരണകക്ഷിയായ ടിവികെയെയും മുഖ്യമന്ത്രി വിജയ്‌യെയും പ്രതിപക്ഷത്ത് നിന്ന് നേരിടുന്നത് ഡിഎംകെയുടെ യുവനേതാവായിരിക്കും. നേതൃസ്ഥാനം കുടുംബത്തിൽ തന്നെ നിലനിർത്തുന്നതിലൂടെ പാർട്ടിക്കുള്ളിലെ അധികാരം സ്റ്റാലിൻ ഉറപ്പിക്കുകയാണ്.

ആദ്യ ദിവസം തന്നെ വിജയ് സർക്കാരിനെതിരെ വിമർശനമുയർന്നു.
തമിഴ്നാട്ടിൽ വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദിവസം തന്നെ അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉയർന്നു. ചടങ്ങിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. തമിഴ് തായ് വാഴ്ത്ത് അവഗണിച്ചുവെന്ന് ആരോപിച്ച് ഡിഎംകെയും സിപിഐയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനെത്തുടർന്ന് ഡിഎംകെ, ടിവികെ പ്രവർത്തകർ തമ്മിൽ സാമൂഹിക മാധ്യമങ്ങളിൽ തർക്കം രൂക്ഷമായി. വന്ദേമാതരം ആലപിച്ചതിലൂടെ വിജയ് ബിജെപിയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ഡിഎംകെയുടെ ആരോപണം. ബംഗാളിലെ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പോലും വന്ദേമാതരം ആലപിക്കാറില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, 2021-ൽ സ്റ്റാലിൻ മുഖ്യമന്ത്രിയായിരിക്കെ നടന്ന ഒരു ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചാണ് ടിവികെ ഇതിന് മറുപടി നൽകിയത്. ഗവർണർ ചുമതലയേറ്റ ചടങ്ങിൽ വന്ദേമാതരം ആലപിച്ചിരുന്നുവെന്നും ഇത് പ്രോട്ടോക്കോൾ പ്രകാരമാണെന്നും അവർ വ്യക്തമാക്കുന്നു.
