പട്ന: ബീഹാറിലെ സുപോൾ ജില്ലയിലെ സർക്കാർ സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണത്തിൽ ചത്ത തേളിനെ കണ്ടെത്തി. കറി കഴിച്ച നൂറോളം വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ത്രിവേണീഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ വാർഡ് 10-ൽ പ്രവർത്തിക്കുന്ന മിർജാവ മിഡിൽ സ്കൂളിലാണ് സംഭവം.
ഉച്ചഭക്ഷണമായി നൽകിയ ഉരുളക്കിഴങ്ങും കടലയും ചേർത്ത കറിയിലാണ് ചത്ത തേളിനെ കണ്ടെത്തിയത്. കുട്ടികൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് കറിയിൽ തേളിനെ കണ്ടത്. എന്നാൽ അതിനോടകം തന്നെ നിരവധി വിദ്യാർത്ഥികൾ ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു.
ഭക്ഷണം കഴിച്ച് തൊട്ടുപിന്നാലെ വിദ്യാർത്ഥികൾക്ക് തൊണ്ടയിൽ പുകച്ചിൽ, വയറുവേദന, ഛർദ്ദി, തലകറക്കം എന്നിവ അനുഭവപ്പെടുകയായിരുന്നു. ചില കുട്ടികൾക്ക് കടുത്ത തളർച്ച അനുഭവപ്പെടുകയും ചിലർ ബോധരഹിതരാവുകയും ചെയ്തു.
ഉടൻ തന്നെ സ്കൂൾ അധികൃതർ കുട്ടികളെ ത്രിവേണീഗഞ്ച് സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോകട്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
